തിങ്കളാഴ്‌ച, ജനുവരി 18, 2010

മാക്കാച്ചിക്കാടയോടൊപ്പം





കേരളത്തിലെ പ്രഥമ പക്ഷിസങ്കേതമായ തട്ടേക്കാട്ട് ഞാന്‍ ജനുവരി മാസത്തില്‍ നടത്തിയ സന്ദര്‍ശനം വിലയേറിയ അനുഭവമാണ് നല്‍കിയത് . അതായത് കേരളത്തിലെ അപൂര്‍വ്വപക്ഷിയായ മാക്കാച്ചിക്കാടയെ കാണാന്‍ കഴിഞ്ഞു.

വനപാതയോരത്തുനിന്നും 10 മീറ്റര്‍ ഉള്ളിലായി ചെറിയൊരു ചെടിയുടെ താഴ് ന്ന ശിഖരത്തില്‍ ( നിലത്തു നിന്നും 2 മീറ്റര്‍ ഉയരത്തില്‍ ) 3 പക്ഷികളായിരുന്നു ഉണ്ടായിരുന്നത് .വളരെ അടുത്തുചെന്നാല്‍ ശരീരമൊട്ടാകെ ഇളക്കി പ്രതിഷേധിക്കുമെന്നതൊഴിച്ചാല്‍ മറ്റൊരെതിര്‍പ്പും ഇവര്‍ പ്രകടിപ്പിച്ചില്ല . വളരെയേറെ നേരം നിരീക്ഷിയ്ക്കാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു .

1933 ല്‍ ഡോ . സലീം അലിയുടെ പഠനങ്ങളില്‍ ഉള്ള ചില സൂചനകള്‍ മാത്രമായിരുന്നു ഈ പക്ഷിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ഉണ്ടായിരുന്നത് . അദ്ദേഹത്തിന്‍റെ പക്ഷി സെന്‍സസില്‍ ഒരിയ്ക്കല്‍ മാത്രം ഈ പക്ഷിയെ കണ്ടു . പിന്നീട് മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ട് . 2000 ല്‍ തട്ടേക്കാട്ടുകാരന്‍ തന്നെയായ എല്‍ദോസ് എന്ന പക്ഷിനിരീക്ഷകനാണ് പിന്നീട് ഈ പക്ഷിയെ കണ്ടെത്തിയത് .

1995 ല്‍ ഞാന്‍ തട്ടേക്കാട് സന്ദര്‍ശിച്ചപ്പോള്‍ തട്ടേക്കാട്ടെ വനം വകുപ്പ് പക്ഷി ഗവേഷകനായ ജി .സുഗതനെ ഇന്‍റര്‍വ്യൂ ചെയ്യുകയുണ്ടായി , അന്നദ്ദേഹം പറഞ്ഞത് മാക്കാച്ചിക്കാട തട്ടേക്കാട് വനത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് , താന്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്നായിരുന്നു

രാത്രിയില്‍ ഇര തേടാന്‍ ഇറങ്ങുന്ന മാക്കാച്ചിക്കാടയുടെ ഭക്ഷണം പ്രാണികളാണ് . തല കണ്ടാല്‍ വലിയൊരു തവളയുടെ സാദൃശ്യമുള്ളതിനാലാണ് ഈ പക്ഷിയ്ക്ക് മാക്കിക്കാട എന്ന പേര് വീണത് . പകല്‍മുഴുവന്‍ ഒരിടത്തിരുന്ന് വിശ്രമിയ്ക്കുന്ന ഈ പക്ഷിയെ കണ്ടുകിട്ടിയാല്‍ മതിയാവോളം നിരീക്ഷിയ്ക്കുന്നതിന് ഒരു തടസ്സവുമില്ല . ഈ പക്ഷി മനുഷ്യനെ അതികം പേടിക്കുന്നില്ല എന്നതാണ് മനസ്സിലായത് . ( രണ്ടു സ്ഥലങ്ങളിലായി 5 എണ്ണത്തെയാണ് തട്ടേക്കാട്ട് കാണാന്‍ കഴിഞ്ഞത് )

തട്ടേക്കാട്ട് കണ്ടെത്തിയതിന് ശേഷം കേരളത്തില്‍ മറ്റു ചില സ്ഥലങ്ങളില്‍ക്കൂടിയും മാക്കാച്ചിക്കാടയെ കാണുകയുണ്ടായി . ലോകത്ത് ഈ പക്ഷി ഉള്ളത് പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് ( sri lanka frog mouth ,( cylon frog mouth - ) ഇംഗ്ലീഷ് നാമം , batrachostomus moniliger ശാസ്ത്രീയ നാമം )



വെള്ളിയാഴ്‌ച, ജനുവരി 15, 2010

അഗസ് ത്യകൂട യാത്ര....








എന്‍റെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന വലിയൊരാഗ്രഹമായിരുന്നു അഗസ്ത്യകൂടം സന്ദര്‍ശിയ്ക്കണമെന്നത്..പ്രൊഫസര്‍ മധുസൂതനന്‍ നായരുടെ അഗസ്ത്യഹൃദയം എന്ന കവിത ഇക്കാര്യത്തില്‍ എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു .ഒടുവില്‍ 2008 ഫെബ്രുവരി 28 ന് ആണ് ആ യാത്രയ്ക്ക് അവസരം ലഭിച്ചത് . ഒരേ ഭൂമി ഒരേ ജീവന്‍ പരിസ്ഥിതി സംഘടനാ അംഗമായ ശ്രീ ബസുമ യാണ് ഈ യാത്രയ്ക്ക് എനിയ്ക്ക് അവസരം ഒരുക്കിയത് . അദ്ദേഹത്തിന്‍റെ അമ്മാവനായ മുരുകന്‍ വര്‍ഷം തോറും നടത്തിവരാറുള്ള അഗസ്ത്യമല തീര്‍ത്ഥാടനത്തില്‍ എന്നേയും അംഗമാക്കുകയായിരുന്നു .

ഫെബ്രുവരി 28 ന് തിരുവനന്തപുരത്തുനിന്നും രാവിലെ 5 മണിയ്ക്ക് പുറപ്പെടുന്ന ബോണക്കാട് ബസ്സില്‍ ഞാന്‍ കയറി . അതില്‍ ബസുമയും സഹപ്രവര്‍ത്തകന്‍ മനോജുമുണ്ടായിരുന്നു .പ്രഭാതരശ്മികള്‍ പരക്കുന്നതിന് മുന്‍പേ തിരുവനന്തപുരം പട്ടണത്തിന് പുറത്തുകടന്ന ബസ്സ് വിതുര വഴി ബോണക്കാട്ടേയ്ക്ക് സഞ്ചരിച്ചു .

വളഞ്ഞു പുളഞ്ഞ വഴികള്‍ .... ബസ്സ് മല കയറുകയാണ് ... വീതി കുറഞ്ഞ പാത... ബസ്സിന് വലുപ്പം കുറവായതിനാല്‍ റോഡിന് അനുയോജ്യമായിത്തോന്നി .ബസ്സ് വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു വെളിച്ചം കുറഞ്ഞു . വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ ഇടയ്ക്ക ഇരുട്ടു മാറി വെളിച്ചം വന്നു . വനം അവസാനിച്ചിരിയ്ക്കുന്നു .ബസ്സ് ബോണക്കാട് എസ്റ്റേറ്റിനുള്ളിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു ... എസ്റ്റേറ്റ് വരെ മാത്രമേ ബസ്സ് സര്‍വ്വീസുള്ളൂ...

തേയില , റബ്ബര്‍ , തുടങ്ങി വിവിധ വിളകളാണ് ബോണക്കാട് എസ്റ്റേറ്റില്‍ കൃഷി ചെയ്യുന്നത് . ഇടയ്ക്ക് പൂട്ടിപ്പോയ എസ്റ്റേറ്റ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .1300 ഏക്കറാണ് എസ്റ്റേറ്റിന്‍റെ വിസ്തീര്‍ണ്ണം

ടാര്‍ ചെയ്യാത്ത റോഡിലൂടെ മുന്നോട്ടുനടന്നപ്പോള്‍ മഴയെത്തി .... ചെറിയ ചാറ്റല്‍ മഴ ചെറുതായി നനഞ്ഞു .കൂട്ടുകാരുമായി കുട പങ്കുവെച്ചുള്ള നടത്തം ... വനം വകുപ്പിന്‍റെ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍...അവിടെ ആളുകള്‍ പ്രാതല്‍ കഴിയ്ക്കുന്നു . അവിടുത്തെ പരിശോധനയ്ക്കുശേഷം വനത്തിനുള്ളിലേയ്ക്ക് ... 25 പേര്‍ക്ക് ഒരു ഗൈഡ് എന്ന തോതില്‍ ദിവസം 200 പേരെയാണ് അഗസ്ത്യകൂടത്തിലേയ്ക്ക് കടത്തിവിടുക . രാവിലെ 9 മണിയോടുകൂടി നടത്തമാരംഭിച്ചു . പോകും വഴി കാടിന്‍റെ വിവിധ ഭാവങ്ങള്‍ , പുല്‍മേടുകള്‍ ... പാറക്കെട്ടുകള്‍ ...ഹരിതവനങ്ങള്‍... ചിലയിടങ്ങളില്‍ മരങ്ങള്‍ക്കുചുവട്ടില്‍ ആരാധനാമൂര്‍ത്തികള്‍ മഞ്ഞളാലും മറ്റും അഭിഷേകം ചെയ്യപ്പെട്ടുനില്‍ക്കുന്നു . ചുറ്റിലും പൂജാവസ്തുക്കളുടെ നിരവധി ഒഴിഞ്ഞ കവറുകള്‍ ചിതറിക്കിടക്കുന്നു .കൂടാതെ നിറയെ പ്ലാസ്റ്റിക്ക് കവറുകളും കാലിക്കുപ്പികളും . ബോണക്കാടുള്ള വനം വകുപ്പുവക ഇക്കോ ഡവലപ്പ്മെന്‍റ് കമ്മറ്റിക്കാര്‍ ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്തുവിടുന്നതും പ്ലാസ്റ്റിക്കിലാക്കിയാണ് .

നടപ്പിന്‍റെ ഇടവേളയില്‍ ഉച്ചഭക്ഷണം , തണുത്ത കാറ്റുവീശുന്ന പുല്‍പ്പരപ്പില്‍ ... വെയിലുണ്ടെങ്കിലും ചൂട് അനുഭവപ്പെടുന്നില്ല , ഉച്ചയോടുകൂടി ചാറ്റല്‍ മഴ അവസാനിച്ചിരുന്നു . ഭക്ഷശേഷം വീണ്ടും നടപ്പ് ... പുല്‍പ്പരപ്പിലൂടെ മുകളിലേയ്ക്ക് ... കുത്തനെയുള്ള കയറ്റം ... അതിനു പേര് മുട്ടിടിച്ചാന്‍ പാറ .. ആ കയറ്റത്തിനു ശേഷം പുറകോട്ടുനോക്കുംപോള്‍ ദൂരെ നടന്ന വഴികള്‍ ... വൈകിട്ട് മൂന്നരയോടുകൂടി അഗസ്ത്യമലയുടെ താഴെയുള്ള , വനം വകുപ്പിന്‍റെ ഡോര്‍മെട്രി സ്ഥിതി ചെയ്യുന്ന അതിരുമലയിലെത്തി .അവിടെ 1993 ല്‍ നിര്‍മ്മിച്ച ഡോര്‍മെട്രിയില്‍ വിശ്രമം .. പൊട്ടിപ്പൊളിയാറായ കെട്ടിടം നിലത്തു നിറയെ മണ്ണ് .. ചോര്‍ന്നൊലിയ്ക്കുന്ന മേല്‍ക്കൂര . സമീപത്തുളള , ഇക്കോ ഡവലപ്പ്മെന്‍റ് കമ്മറ്റിക്കാര്‍ നടത്തുന്ന കാന്‍റീനില്‍ നിന്നും അഞ്ച് രൂപ വാടകയ്ക്ക് വാങ്ങിയ പുല്‍പ്പായയില്‍ കിടന്നു .

രാത്രി ... ഭക്ഷണം കാന്‍റീനില്‍ നിന്നും . കഞ്ഞി , പയര്‍ .... കാണി വിഭാഗക്കാരായ ആദിവാസികള്‍ നടത്തുന്ന ആ കാന്‍റീനില്‍ കഞ്ഞി വിലയേറിയതായിരുന്നു , 30 രൂപ ... ദൂരെ നാട്ടില്‍നിന്നും കാട്ടിലൂടെ സാധനങ്ങള്‍ തലച്ചുമടായി എത്തിയ്ക്കുന്നതുകൊണ്ടായിരുന്നു അവിടെ ഭക്ഷണത്തിന് കൂടുതല്‍ പണം ഈടാക്കിയിരുന്നത്. 20 കിലോ ചുമക്കുന്ന ഒരാള്‍ക്ക് 200 രൂപ കൂലി കൊടുക്കണമെന്ന് കാണിക്കാര്‍ പറഞ്ഞു.ഒരു നേരത്തെ ആഹാരവും നല്‍കേണ്ടതുണ്ട് . ആ കാന്‍റീനിലെ ഭക്ഷണ വില – ഊണ്‍ - 40 രൂപ ഉപ്പമാവ് -25 , പുട്ടും കറിയും - 30 , പൂരിയും കറിയും - 30 രൂപ

പ്രഭാതം ... രാവിലെ 5.30 ന് പ്രാതലിനു മുന്‍പായി അതിരുമലയില്‍ നിന്നും പുറപ്പെട്ട് 11 മണിയോടുകൂടി തിരിച്ചെത്താന്‍ കൂട്ടത്തിലെ ചിലര്‍ തീരുമാനമെടുത്തു .എന്നാല്‍ രാവിലെ 6.30 നാണ് പുറപ്പെട്ടത് . കുത്തനെയുള്ള കയറ്റം ... ചിലയിടങ്ങളില്‍ നടക്കാന്‍ നന്നായി വിഷമിച്ചു . മലയുടെ മുകളില്‍ പലഭാഗത്തും വെള്ളമുണ്ടായിരുന്നത് വളരെ ആശ്വാസകരമായിരുന്നു . ചിലയിടങ്ങളില്‍ മലമുകളിലേയ്ക്ക് കയറുന്നതിന് കര്‍ കെട്ടിയിരുന്നു . ചെങ്കുത്തായ മലയുടെ മുകളില്‍ , ഇടുങ്ങിയ വഴികളില്‍ നിറയെ ആനപ്പിണ്ടം ... അത് വളരെ ചെറുതായിരുന്നു ... ആനയുടെ കാല്‍പ്പാടുകളും അവിടെ ഉണ്ടായിരുന്നു , അതും വളരെച്ചെറുതാണ് ... അത് അഗസ്ത്യകൂടമലനിരകളില്‍ ഉള്ള പ്രത്യേക ആന വിഭാഗമായ കല്ലാനയുടേതാണെന്ന് മനസ്സിലായി . ടക്കയാത്രയില്‍ കല്ലാനയുടെ ഫോട്ടോ എടുത്തിട്ടുള്ള സാലി പാലോട് എന്ന എന്ന വന്യജീവി ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുകയും വിവരങ്ങള്‍ അന്വേഷിയ്ക്കുകയും ചെയ്തു . എന്നാല്‍ ശാസ്ത്രജ്ഞര്‍ കല്ലാനയെ അംഗീകരിച്ചിട്ടില്ല .

ഇടയ്ക്ക് പൊങ്കാലപ്പാറ എന്ന സ്ഥലത്തെത്തി , ആളുകള്‍ അവിടെ പൊങ്കാലയിട്ട് അതുമായി അഗസ്ത്യപ്രതിമയുടെ മുന്നിലെത്തി നിവേദിയ്ക്കുന്നു . ഇതിനുതൊട്ടുതാഴെയുള്ള ഒരു പാറപ്പരപ്പില്‍ ഞങ്ങള്‍ കുറേ നേരമിരുന്ന് വിശ്രമിച്ചു . അവിടെ ശക്തമായ കാറ്റ് വീശിയിരുന്നു .തൊട്ടടുത്തുള്ള തമിഴ് നാട് വനത്തില്‍ നിന്നും വീശുന്ന കാറ്റിനെ പ്രതിരോധിയ്ക്കണമെങ്കില്‍ ചോലക്കാടുകളുടെയോ പാറക്കെട്ടുകളുടെയോ മറവു വേണമായിരുന്നു . ശക്തമായ കാറ്റില്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ നാം പറന്നു ചെന്നു വീഴുക അഗാധമായ കൊക്കയിലായിരിയ്ക്കും .

അവിടെ നിന്നും പിന്നേയും നടപ്പ് ... മുകളില്‍ നിന്നും ശക്തമായി വെള്ളം ഒഴുകിയിരുന്നതിനാല്‍ കുത്തനെയുള്ള നടവഴികളില്‍ നിറയെ കല്ലുകളും മറ്റും നിറഞ്ഞിരുന്നു . കുത്തനെയുള്ള പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് മുകളിലേയ്ക്ക് ..... ചീറിയടിയ്ക്കുന്ന കാറ്റില്‍ നിന്നും ജീവനും ഉടുമുണ്ടും രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത ... ന്തിവലിഞ്ഞ് അഗസ്ത്യകൂടത്തിന് മുകളില്‍... അവിടേയും ഒരുവശം അഗാധമായ കൊക്ക തന്നെ . ശ്രദ്ധിച്ചു് നിന്നില്ലെങ്കില്‍ കാറ്റ് പറത്തിക്കൊണ്ടുപോകുന്ന് അവസ്ഥ ... അവിടെ സ്ഥാപിച്ചിട്ടുള്ള അഗസ്ത്യ പ്രതിമയ്ക്കു സമീപം ഒരു ചോലക്കാട് . അതിന്‍റെ മറവിലേയ്ക്ക് ഒളിച്ചു.. കാററിന് സമാധാനം ... കുറച്ചുനേരം ചുറ്റിലെ കാഴ്ചകള്‍ നോക്കി നിന്നു ... ദൂരെ പാണ്ടവന്‍ പാറ എന്ന മല .. ... ( ഒന്നു പോലെ അഞ്ചുമലകള്‍ ഒന്നിച്ചു നില്‍ക്കുന്നു )

പൂജാ കര്‍മ്മങ്ങള്‍ നടക്കുകയാണ്.. ഭക്തന്‍മാര്‍ അഗസ്ത്യന് നിവേദിയ്ക്കുന്ന പായസത്തിലായിരുന്നു എന്‍റെ ശ്രദ്ധ .... അവല്‍ , മലര്‍ , പായസം എന്നിവ നിവേദിച്ചതിനു ശേഷം അത് ഭക്തന്‍മാര്‍ക്ക് വിളംബുംബോള്‍ കൈ നീട്ടി വാങ്ങിക്കഴിച്ചു... വിശപ്പിന് ചെറിയ ശമനം ... കുറേ ഭക്തന്‍മാരുടെ നിവേദ്യത്തിന്‍റെ പങ്ക് പറ്റിയപ്പോള്‍ പ്രാതല്‍ കിട്ടാത്തതിലുള്ള സങ്കടം മാറി...

കഴിഞ്ഞ 13 വര്‍ഷമായി അഗസ്ത്യമല യാത്രയില്‍ പങ്കെടുക്കുന്ന ബസുമയ്ക്ക് നടപടികള്‍ മുഴുവനറിയാം . പൊങ്കാലപ്പാറയില്‍ വെച്ച് പൊങ്കാല തയ്യാറാക്കുന്ന ഭക്തര്‍ നിവേദിയ്ക്കുന്നതിനാവശ്യമായ പൊങ്കാല കയ്യിലേന്തി മുകളിലേയ്ക്ക് പോവുകയും ബാക്കിയുള്ള പൊങ്കാല ( പായസം ) പാറയ്ക്ക് സമീപം ഏതെങ്കിലും സ്ഥലത്ത് ഒളിച്ചുവെയ്ക്കുകയുമാണ് പതിവ് . താഴെ എത്തിയപ്പോള്‍ ആ ഭക്തര്‍ ഒളിപ്പിച്ചുവെച്ച പൊങ്കാല കണ്ടെത്തേണ്ട ചുമതല എനിയ്ക്കായി .ഞാന്‍ അതിവേഗം അത് കണ്ടെത്തുകയും , ഞങ്ങള്‍ അതില്‍ നിന്നും ആവശ്യത്തിന് എടുത്തുകഴിയ്ക്കുകയും ചെയ്തു.....വിശപ്പിന് പരിപൂര്‍ണ്ണ ശമനം .....

ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ഡോര്‍മെട്രിയില്‍ തിരിച്ചെത്തി . ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ മടക്കം ... രണ്ടുമണിയോടുകൂടി ആരംഭിച്ച മടക്കയാത്ര ബോണക്കാട് എസ്റ്റേറ്റില്‍ അവസാനിച്ചത് ആറരയ്ക്ക് ...അതായത് അന്നേ ദിവസം രാവിലെ തുടങ്ങിയ നടപ്പ് അവസാനിയ്ക്കുന്നത് പന്ത്രണ്ട് മണിക്കൂറിന് ശേഷം... കാട്ടിലൂടെ ഏറെ ദൂരം നടന്നൊരു യാത്ര ഇതായിരുന്നു... കേട്ടതുപ്രകാരമാണെങ്കില്‍ 35 കിലോമീറ്റര്‍ ......

( മെയ് - 2008 )







തിങ്കളാഴ്‌ച, ജനുവരി 04, 2010

മഴയെ അറിയാന്‍... മഴയിലലിയാന്‍....


മഴ ക്യാംപ് ... മഴയെ അറിയാനും സ്നേഹിയ്ക്കാനും വേണ്ടിയുള്ളത്..... വയനാട്ടിലെ തിരുനെല്ലിയില്‍ മാനന്തവാടി ഗ്രീന്‍ ലവേഴ്സ് ആയിരുന്നു അത് സംഘടിപ്പിച്ചത് .
ഇളം തണുപ്പിന്‍റെ അകംപടിയില്‍ തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിയില്‍ ചെന്നു കയറുംപോള്‍ മനസ്സ് തുറന്നിരുന്നു ... പുതിയ സുഹൃത്തുക്കള്‍..,
പ്രകൃതിയെ അറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ .... കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ നിന്നും എത്തിയ നാല്‍പ്പതോളം ആളുകളായിരുന്നു ക്യാംപില്‍ ഉണ്ടായിരുന്നത് . ആദ്യദിനം ചര്‍ച്ചകളില്‍ മുഴുകി . മഴയനുഭവങ്ങള്‍ ... മഴപ്പാട്ടുകള്‍ .... ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പിന്‍വലിഞ്ഞു . പക്ഷേ പലരും പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .
പ്രഭാതത്തില്‍ തിരുനെല്ലി ക്ഷേത്രത്തിനു വടക്കുഭാഗത്തായുള്ള ബ്രഹ്മഗിരി മലമുകളിലേയ്ക്ക് നടപ്പ് .. അഞ്ചുകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ഭക്ഷണം തേടി അട്ടകള്‍ കാലുകളെ സമീപിച്ചു. യാത്രികരില്‍ ചിലര്‍ അട്ടയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ മറ്റു ചിലര്‍ അട്ടകളുടെ ശത്രുക്കളായിരുന്നു .... അവര്‍ ഉപ്പ് , സോപ്പ് , പുകയില തുടങ്ങിയ ആയുധങ്ങള്‍ കരുതിയിരുന്നു . ഏ . കെ . 47 തോക്ക് വനത്തിനുള്ളില്‍ അനുവദിയ്ക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അട്ടകളുടെ കൂട്ട ഹത്യ ഒഴിവായി ( നഗരജീവികള്‍ കാട്ടില്‍ വരരുതെന്ന് ഇടയ്ക്ക് ഒരു പൊത്തില്‍ കണ്ട കാട്ടുമാക്കാന്‍ ആത്മഗതം നടത്തുന്നത് കേട്ടു ) നടപ്പ് .... വനപാതയിലൂടെ ... മുന്‍പേ നടന്നുപോയവര്‍ ചവിട്ടിയരച്ച പിറ്റ് വൈപ്പര്‍ അവസാന പിടച്ചില്‍ പിടയുന്നു ... അട്ടകള്‍ക്ക് രക്തം യഥേഷ്ടം ദാനം കൊടുത്ത വിജിത്തിന്‍റെ കാലുകള്‍ കൊടുങ്ങല്ലൂരിലെ കോമരങ്ങളെ ഓര്‍മ്മിപ്പിച്ചു ... സ്കൂള്‍കുട്ടികളെപ്പോലെ , പട്ടാംപി യു .പി . സ്കൂളിലെ അദ്ധ്യാപകരായ കൃഷ്ണന്‍ മാഷും , സുരേഷ് മാഷും കാഴ്ചകള്‍ കണ്ട് ആശ്ചര്യപ്പെടുന്നു .
മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ ചിലനേരങ്ങളില്‍ മ
രം പെയ്തതുപോലെ...ആ പാത അവസാനിയ്ക്കുന്നത് പുല്‍മേട്ടിലാണ് . അവിടെ ഒരു വാച്ച് ടവര്‍ . കുറച്ചുനേരം അവിടുത്തെ വിശ്രമത്തിനു ശേഷം കുന്നിന്‍മുകളിലേയ്ക്ക് ... വിശാലമായ കുന്നുകള്‍ ചിരട്ട കമഴ് ത്തിവച്ചതുപോലെ..., പുല്‍പ്പരപ്പുകള്‍... മലമടക്കുകളില്‍ ചോലക്കാടുകള്‍ ... പുല്‍പ്പരപ്പിന്‍റെ സുഭിക്ഷതയില്‍ എല്ലാം മറന്നുനില്‍ക്കുന്ന ഒരു കാട്ടുപോത്ത് ... കോടമഞ്ഞ് തഴുകിയൊഴുകുന്നു... ഷര്‍ട്ടൂരി കയ്യില്‍പ്പിടിച്ച് മഞ്ഞിലലിഞ്ഞ് നടന്നു .... ചില നേരം കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ് ഒരു മേജിക്പോലെ പെട്ടെന്ന് പിന്‍വലിയുന്നു...
ദൂരെ മലമുകളിലേയ്ക്ക് .... കുത്തനെയുള്ള കയറ്റമല്ലാത്തതിനാല്‍ നടപ്പിന് ബുദ്ധിമുട്ടില്ല ... മലയുടെ നെറുകയിലൂടെ കേരള – കര്‍ണ്ണാടക അതിര്‍ത്തി കടന്നുപോ
കുന്നു. അവിടെ നിന്നും നോക്കുംപോള്‍ കര്‍ണ്ണാടകത്തിലെ കൃഷിയിടങ്ങളുടെ ഗ്രാമക്കാഴ്ചകള്‍ , വിശാലമായ വനഭൂമികള്‍ .....കേരളത്തിന്‍റെ ഭാഗത്തും മികച്ച കാഴ്ചകള്‍ .
ദൂരെ പുല്‍പ്പരപ്പില്‍ നിന്നും വന്ന കോടമഞ്ഞ് കാഴ്ചയെ മറച്ച് ചെറിയൊരു കുളിര്‍മഴ സമ്മാനിച്ചു കടന്നുപോയപ്പോള്‍ ദേഹമാകെ തണുപ്പിലാണ്ടു... കുറേ
നേരം മലമുകളില്‍ .... കാഴ്ചയുടെ ഒഴിയാത്ത അക്ഷയപാത്രം ...
വൈകുന്നേരം ശിവപ്രസാദ് മാസ്റ്ററുടെ ക്ലാസ് .. ഇരുത്തിച്ചിന്തിപ്പിയ്ക്കുന്ന വിഷയങ്ങള്‍ , രാത്രി വൈകുവോളം നീണ്ട ക്ലാസ് പിറ്റേന്ന് രാവിലേയും തുടര്‍ന്നു .. ക്യാംപിനൊടുവില്‍ മഴ മേഗസിന്‍ നിര്‍മ്മാണം ... മൂന്നു നാള്‍ ഒത്തുകഴിഞ്ഞ സുഹൃത്തുക്കളോട് വിട പറഞ്ഞ് മടങ്ങുംപോള്‍ സുരേഷ് മാഷുടെ മഴപ്പാട്ട് മനസ്സില്‍ തത്തിക്കളിയ്ക്കുന്നു...
മയ പെയ്ത് , മയപെയ്ത്...

മയ്യോട് മയ തന്നേ....
എന്തോര് മയ്യ്യാത്...
നെടുങ്കണ്ടം നിറഞ്ഞിയ്ക്കീം.... ( ജൂലൈ 2008 )











വെള്ളിയാഴ്‌ച, ജനുവരി 01, 2010

ഉറപ്പുവരുത്തപ്പെട്ട രാസവളം .....


2010 ജനുവരി 1

പുതുവര്‍ഷപ്പുലരിയില്‍ പത്രം തുറന്നപ്പോള്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യങ്ങള്‍ നിരവധി.....

അതില്‍ കേന്ദ്ര രാസവളം മന്ത്രാലയത്തിന്‍റെ പരസ്യം ഇപ്രകാരം.......

ഇന്‍ഡ്യാ ഗവണ്‍മെന്‍റ് മുന്‍വര്‍ഷത്തേപ്പോലെ ഈ വര്‍ഷവും രാസവള ലഭ്യത ഉറപ്പുവരുത്തുന്നതാണ്.......

ഇനി കീടനാശിനി- വിഷം ലഭ്യത ഉറപ്പുവരുത്തുമായിരിയ്ക്കാം....., അത്യുല്‍പ്പാദന വിത്തുകളും അന്തകവിത്തുകളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉറപ്പുവരുത്താം....

എല്ലാം ഉറപ്പുവരുത്തപ്പെട്ട കര്‍ഷകന്‍ പകച്ചു നില്‍ക്കുംപോള്‍.......

ആത്മഹത്യ ചെയ്താല്‍ ലക്ഷങ്ങള്‍ കൂടി ഉറപ്പുവരുത്തപ്പെടാം......