വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009

കൂന്തംകുളം വിശേഷങ്ങള്‍


തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരിക്ക് സമീപമുള്ള ഒരു പക്ഷിസങ്കേതമാണ് കൂന്തംകുളം . തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍ , മധുര വഴി പോകുന്ന ട്രെയിനുകള്‍ നാങ്കുനേരിയിലൂടെയാണ് പോകുന്നത് . നാങ്കുനേരിയില്‍നിന്നും ബസ്സ് മാര്‍ഗ്ഗം മൂലക്കരൈപ്പട്ടി എന്ന ചെറുപട്ടണം കടന്നാണ് കൂന്തംകുളത്തേക്ക് പോവുക .നാങ്കുനേരിയില്‍ നിന്നും നേരിട്ട് കൂന്തംകുളത്തേക്ക് ബസ്സ് ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ യാത്രക്കാര്‍ മൂലക്കരൈപ്പട്ടി വരെ ബസ്സിലെത്തി അവിടെനിന്നും സ്വകാര്യവാഹനം ഏര്‍പ്പാടാക്കി കൂന്തംകുളത്തെത്തുകയാണ് പതിവ് .മൂലക്കരൈപ്പട്ടിയില്‍ നിന്നും 5 കിലോമീറ്റ റാണ് കൂന്തംകുളത്തേക്കുള്ള ദൂരം .
പക്ഷി സങ്കേതം എന്ന നമ്മുടെ മനസ്സിലെ സങ്കല്‍പ്പങ്ങളെ പാടേനീക്കുന്നതാണ് കൂന്തംകുളത്തെ കാഴ്ചകള്‍ . തികച്ചും ഉള്‍നാടന്‍ ഗ്രാമമായ കൂന്തംകുളത്ത് നിരവധി വയലുകളും മറ്റുകൃഷി സ്ഥലങ്ങളും വലിയൊരുജലാശയവുമുണ്ട് . ഈ ജലാശയത്തേയും പരിസരത്തെ മറ്റു ജലാശയങ്ങളേയും ആശ്രയിച്ചാണ് കൂന്തംകുളത്തെ പതിനായിരക്കണക്കിന് പക്ഷികള്‍ ജീവിക്കുന്നത് .ഇന്‍ഡ്യയില്‍ സ്ഥിരവാസികളായ പക്ഷികള്‍ക്കുപുറമേ യൂറോപ്പില്‍ നിന്നും വരുന്ന ദേശാടനപ്പക്ഷികളേയും കൂന്തംകുളത്ത് കാണാം. കൂന്തംകുളത്തെ ജലാശയങ്ങളുടെ കരയിലുള്ള മരങ്ങളിലും ഗ്രാമത്തിലെ ഒട്ടുമിക്ക മരങ്ങളിലും പെലിക്കന്‍ , വര്‍ണ്ണക്കൊക്ക് തുടങ്ങിയ വലിയപക്ഷികള്‍ കൂട് കൂട്ടിയിരിക്കുന്നത് കണ്ടു . കൂടാതെ ജലാശയത്തില്‍ മറ്റുപക്ഷികളേയും ധാരാളമായി കണ്ടു . കൂന്തംകുളത്തെ വലിയജലാശയത്തിന് സമീപത്തായി തമിഴ്നാട് വനംവകുപ്പ് പക്ഷിനിരീക്ഷകര്‍ക്ക് താമസിക്കാനായി ഒരു കെട്ടിടവും വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്
കൂന്തംകുളത്തെ പക്ഷികളെ കഴിഞ്ഞ 25 വര്‍ഷമായി സംരക്ഷിച്ചുവരുന്നത് ബാല്‍പാണ്ട്യന്‍ എന്ന പക്ഷി മനുഷ്യനാണ് . പ്രകൃതിയുടെ ഒരു നിയോഗം പോലെ പക്ഷികള്‍ക്ക് സംരക്ഷകനായി ബാല്‍പാണ്ട്യന്‍ ഉണ്ട് . ബഹുമതികള്‍ ഒന്നും ആഗ്രഹിച്ചിട്ടില്ലെങ്കിലും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി അവയില്‍ ചിലത് യു . എസ് . ഫിഷ് & വൈ ല്‍ ഡ് ലൈ ഫ് സര്‍വ്വീസിന്റേയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ ഗ്രീന്‍സിന്റെ അവാര്‍ഡ് എന്നിവയാണ്.കൂന്തംകുളത്തെ എല്ലാമരങ്ങളിലും സീസണില്‍ പക്ഷികള്‍ കൂട്കൂട്ടുന്നു .അവിടുത്തെ ജനങ്ങള്‍ പക്ഷികള്‍ക്ക് ആഥിത്യംഅരുളുന്നു . ആരും പക്ഷികളെ ദ്രോഹിക്കുകയില്ല .ആയതിനാല്‍ പക്ഷികള്‍ക്ക് ഗ്രാമവാസികളെ ഒട്ടും ഭയവുമില്ല . എന്നാല്‍ പുറം നാട്ടുകാരെ പക്ഷികള്‍ക്ക് പെട്ടെന്ന്തിരിച്ചറിയാമെന്നതിനാല്‍ പക്ഷികളുടെ അടുത്തേക്ക് പോകരുതെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . കാരണം കൂട്ടിനുള്ളില്‍ അടയിരിക്കുന്ന പക്ഷി നാം അടുത്തെത്തുമ്പോള്‍ പേടിച്ച് പറന്നു പോകും . അപ്പോള്‍ സമീപത്ത് തക്കം പാര്‍ത്തിരിക്കുന്ന കാക്കകള്‍ മുട്ടകള്‍ തട്ടിയെടുക്കും .
കഴിഞ്ഞ 25 വര്‍ഷക്കാലമായി ബാല്‍പാണ്ട്യന്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തികളിലൊന്ന് കൂട് തകര്‍ന്ന് താഴെ വീണ് അപകടത്തില്‍പ്പെടുന്ന പക്ഷിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ് ഇങ്ങിനെ കിട്ടുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും ആവശ്യമായ മറ്റു സംരക്ഷണവും നല്‍കി അവ പറക്കാന്‍ പ്രായമാകുമ്പോള്‍ സ്വതന്ത്രരാക്കി വിടുന്നു.ചില പക്ഷികള്‍ സ്വതന്ത്രരായതിനു ശേഷം അടുത്ത വര്‍ഷം തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിഷയമാക്കിക്കൊണ്ട് സി . റഹീം പക്ഷിമനിതന്‍ എന്നൊരു ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുണ്ട് . പക്ഷിസംരക്ഷകന്‍ എന്നതിന് പുറമേ ബാല്‍പാണ്ട്യ.ന്‍ മികച്ചൊരു കവി കൂടെയാണ് .അദ്ദേഹം ചില തമിഴ് സിനിമകള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട് . കൂന്തംകുളവും പരിസരവും ജല സമ്പന്നമാണ് . കൃഷിക്കുവേണ്ടി ജലം സംഭരിച്ചുനിര്‍ത്തുന്നതിനായി പല ഭാഗത്തും മണ്‍ഭിത്തികളോടുകൂടിയ ജലാശയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് .ജലസമ്പന്നതയും കൃഷിയുമാണ് കൂന്തംകുളത്തെ പക്ഷിസമ്പന്നമാക്കുന്നത് .കേരളത്തെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ പിന്നിലായ തമിഴരുടെ വിവരവും സഹിഷ്ണുതയും നേരില്‍ മനസ്സിലാക്കുന്നതിന് , പക്ഷികള്‍ എന്ന സഹജീവികള്‍ക്കുകൂടി അല്‍പം ഇടംകൊടുക്കുന്ന ദയ മനസ്സിലാക്കുന്നതിന് ആധുനിക മലയാളി കൂന്തംകുളം സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും.......
ബാല്‍പാണ്ട്യന്‍ ( ദി ബേഡ് മേന്‍ )
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്








ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009

കാട്ടില്‍ ഒരു ക്ഷേത്രം

ഏഴ് ഏക്രയോളം വിസ്തീര്‍ണ്ണത്തില്‍ ഹരിതവനം പോലെ വ്യാപിച്ചുകിടക്കുന്നഒരു കാവിനുള്ളില്‍ തികച്ചും ശാന്തമായ ഒരു ക്ഷേത്രം . വെടിക്കെട്ടോ ആനപ്പൂരമോ വാദ്യമേളങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരു അന്തരീക്ഷം ഇങ്ങനെ വ്യത്യസ്ഥത കൊണ്ട് ശ്രേഷ്ഠമായ ഒരു പുണ്യഭൂമിയാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല മേലേക്കാവ് . വിശാലമായ ഈ ക്ഷേത്രത്തിലെ കാവില്‍ വിവിധയിനം സസ്യങ്ങള്‍ വളരുന്നുണ്ട് . നിരവധിയിനം അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ് ഈ കാവ് . കൂടാതെ വഴ എന്ന പേരിലറിയപ്പെടുന്ന വൃക്ഷം ഈ പ്രദേശത്ത് ഈ കാവിനുള്ളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ . സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലാണത്രേ സാധാരണയായി വഴ വൃക്ഷം കാണപ്പെടു ക . .ഈ വൃക്ഷത്തിന്റെ ഇലയാണ് ഇവിടെ പ്രസാദമായി നല്‍കുന്നത് . ഭക്തര്‍ ഈ ഇല എപ്പോഴുംകൂടെ കൊണ്ടുനടക്കുകയും ചെയ്യും .വാഹനങ്ങളിലോ പേഴ്സിലോ മൊബൈല്‍ ഫോണ്‍കവറിലോ ഒക്കെയായി ഇല സൂക്ഷിക്കുന്നു . കേരളത്തിലെ ഏത് ക്ഷേത്രം നിരീക്ഷിച്ചാലും അവിടെയെല്ലാം കൊട്ട് , പാട്ട് , വെടി തുടങ്ങിയ പരിപാടികള്‍ ചെറുതോ വലുതോ ആയി ഉണ്ടായിരിക്കും . എന്നാല്‍ ഇവിടെ അതൊന്നുമില്ല . ഇവിടുത്തെ ദേവിക്ക് ഏറ്റവും ഇഷ്ടം വേദം വായിക്കുന്നത് കേള്‍ക്കാനാണ് . ഭക്തരുടെ പ്രദാന വഴിപാട് ക്ഷേത്രത്തെ പ്രദക്ഷിണം വെക്കുക എന്നതാണ് 7 പ്രദക്ഷിണം ചേര്‍ന്നതാണ് ഇവിടുത്തെ ഒരു പ്രദക്ഷിണം ആകെ 12 പ്രദക്ഷിണമാണ് വെക്കേണ്ടത് . ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയം ഭൂ ആണെന്നാണ് വിശ്വാസം . ക്ഷേത്രനടയില്‍ വലിയൊരു കണ്ണാടി മുകളിലായി സ്ഥാപിച്ചിട്ടുണ്ട് താന്‍തന്നെയാണ് ഇതെല്ലാം എന്ന് ഓര്‍മ്മപ്പെടുത്താനാണത്രേ ഇത് . ക്ഷേത്രത്തിലെ പ്രതിഷ്ഠക്കുമുന്നിലെ ചെറിയ കുഴിയില്‍ നിന്നും ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ പെറുക്കിയെടുക്കുന്ന ചെറിയ ചരല്‍ മണികള്‍ വളരെ പവിത്രമായാണ് കരുതപ്പെടുന്നത് ഇത് മാലയില്‍ കോര്‍ത്ത് ഭക്തര്‍ അണിയാറുണ്ട് . ഈ ചരല്‍മണികള്‍ക്ക് വളരെക്കാലത്തേക്കുള്ള ബുക്കിംഗ് ആയിക്കഴിഞ്ഞെന്ന് ഭക്തനും ക്ഷേത്രക്കമ്മറ്റി ഭാരവാഹിയുമായ കെ പി എസ് ഉണ്ണി പറഞ്ഞു . അദ്ദേഹം അകമഴിഞ്ഞ ഭക്തനും ക്ഷേത്രത്തിലെ കാവ് സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവുമാണ് . അദ്ദേഹത്തിന്റെ വീടിന്റെ പേരു പോലും ദേവീ കാരുണ്യം എന്നാണ് ഈ ക്ഷേത്രത്തിലെ കാവ് വളരെയേറെ ജീവികള്‍ക്കും പക്ഷികള്‍ക്കും അഭയകേന്ദ്രമാണ് . പ്രദേശത്ത് എവിടെനിന്ന് പാമ്പുകളെ പിടികൂടിയാലും ഈ കാവിനുള്ളിലാണ് മോചിപ്പിക്കുന്നത് എന്നാല്‍പ്പോലും ആരേയും ഇവിടെ നിന്ന് പാമ്പ് കടിച്ചിട്ടില്ല . ക്ഷേത്രങ്ങള്‍ ആധുനികതക്കൊപ്പം കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതു പോലുള്ള ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും വളരെയേറെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ഒപ്പം കുറേ ഹരിതബോധ്യമുള്ള മനസ്സുകള്‍ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഉണ്ടാവേണ്ടത് അത്യാവശ്യവുമാണ് ......

തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2009

തൊഴിലില്ലായ്മ പരിഹരിച്ചു പക്ഷേ....

കുറച്ചുകാലം മുന്‍പു വരെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു കേട്ടിരുന്ന മുദ്രാവാക്യങ്ങളെല്ലാം തൊഴിലില്ലായ്മ പരിഹരിക്കണമെന്നതായിരുന്നു.ഇതിനായി വിവിധ പദ്ധതികളും നടപടികളും ഉയര്‍ന്നുവന്നു . കുടില്‍വ്യവസായം , ചെറുകിടവ്യവസായം , സ്വയംതൊഴില്‍ , വ്യവസായവായ്പ എന്തെല്ലാം ..... എന്നാല്‍ ആസൂത്രകരെല്ലാം വിട്ടുകളഞ്ഞ ഒന്നാണ് കാര്‍ഷികമേഖല . മറ്റെല്ലാതൊഴില്‍ മേഖലകളും വളര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞു .കാര്‍ഷികമേഖലയില്‍ പണിയെടുക്കാന്‍ ഒരാളെപ്പോലും കിട്ടാതായി വിദേശപണത്തിന്റെ കുത്തൊഴുക്കില്‍ നിര്‍മ്മാണമേഖല കുതിച്ചുയര്‍ന്നുപ്പോള്‍ ചെറുപ്പക്കാരെല്ലാം സിമന്റ്പണിക്ക് പോയിത്തുടങ്ങി .പുതിയതലമുറയിലെ ഒരാള്‍പോലും ഇന്ന് കാര്‍ഷികമേഖലയില്‍ പണിക്കിറങ്ങുന്നില്ല മെച്ചപ്പെട്ട കൂലി ലഭിച്ചാല്‍പ്പാലും ആര്‍ക്കും വേണ്ട ........ അരി തരാന്‍ ആന്ധ്രയും പച്ചക്കറി തരാന്‍ തമിഴ്നാടും രണ്ടു രൂപയുടെ റേഷനരിയും ഉള്ള അവസ്ഥ എത്ര നാളത്തേക്കുണ്ടാവും .. ..നമ്മുടെ പോക്ക് എങ്ങോട്ടാണ്..........???????

വെള്ളിയാഴ്‌ച, സെപ്റ്റംബർ 18, 2009

കോള്‍നിലങ്ങളിലെ വിഷകൃഷി

തൃശ്ശൂര്‍ - മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍നിലങ്ങള്‍ നെല്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളാണ് .വര്‍ഷം മുഴുവന്‍ വെള്ളംമുങ്ങിക്കിടക്കുന്ന ഇവിടെ വേനല്‍ക്കാലത്ത് വെള്ളം വറ്റിച്ചാണ് കൃഷി നടത്തുക .കേരളത്തിലെ ജലപ്പക്ഷി സമ്പന്നമായ ഒരു പ്രദേശം കൂടിയാണ് കോള്‍നിലങ്ങള്‍ . എല്ലാവര്‍ഷവും ഇവിടെ പക്ഷികളുടെ കണക്കെടുപ്പ് നടക്കാറുണ്ട് . കഴിഞ്ഞവര്‍ഷം ഫ്ളെമിംഗോ എന്ന ഇനം പക്ഷിയെ പുതിയതായി ഇവിടെ കണ്ടെത്തിയിരുന്നു . മലപ്പുറം ജില്ലയിലെ മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 200 ഏക്കര്‍ വരുന്ന ഒരു കോള്‍ പടവില്‍ ജൈവകൃഷി നടത്തി പരീക്ഷണം നടത്താന്‍ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട് . എന്നാല്‍ കോള്‍ നിലങ്ങളില്‍ പൊതുവേ വ്യാപകമായി രാസവസ്തുക്കള്‍ വളരെയധികം ഉപയോഗിക്കുന്നുണ്ട് . വിഷം ,മരുന്ന് , വളം എന്നീ ഇനങ്ങളിലായി ഭൂമിയില്‍ ചൊരിയുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ വളരെയധികം ദോഷം സൃഷ്ടിക്കുന്നവയാണ് പട്ടണങ്ങളില്‍ ചുമരുകളില്‍ സിനിമാ പോസ് റ്റ റുകള്‍ പതിച്ചിരിക്കുന്നതുപോലെയാണ് കോള്‍ നിലങ്ങളിലും പരിസരങ്ങളിലും രാസകമ്പനിക്കാര്‍ അവരുടെ പോസ് റ്റ റുകള്‍ പതിക്കുന്നത് . ഈ പോസ് റ്റ റുകള്‍ ഒരു തലമുറയുടെ നിഷ്ക്രിയാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു......... വൃദ്ധനായ കച്ചവടക്കാരന്റെ പെട്ടിക്കടക്കുമേല്‍ ഫ്യുറഡാന്റെ പരസ്യം നോക്കൂ .......


Shino jacob ഷിനോജേക്കബ്


വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009

ആന വിരട്ടി

ഹരിതവനങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ആന വിരട്ടി ( അങ്കറ ) . പേര് സൂചിപ്പിക്കുന്നതു പോലെ ആനയെപ്പോലും സ്വന്തം ശേഷികൊണ്ട് ഈ ചെടി പേടിപ്പിക്കുന്നു . അതായത് ഈ ചെടിയുടെ ഇല ദേഹത്ത് തട്ടിയാല്‍ നന്നായി ചൊറിയും . കട്ടിയേറിയചര്‍മ്മമുള്ള ആനക്കുപോലും ചൊറിയുമെങ്കില്‍ ലോലചര്‍മ്മമുള്ള മനുഷ്യന്റെ സ്ഥിതി എന്തായിരിക്കും . ചൊറിച്ചില്‍ ഉണ്ടാക്കുന്നത് കൊണ്ട് ഈ ചെടി ഉപദ്രവകാരിയാണെന്ന് കരുതരുത് . എന്തെന്നാല്‍ മണ്ണിലെ വിഷാംശങ്ങളെല്ലാം വലിച്ചെടുത്ത് സ്വന്തം ശരീരത്തില്‍ സൂക്ഷിക്കുന്നത്കൊണ്ടാണ് ഈ ചെടി ചൊറിയുന്നതായി മാറിയത് . മണ്ണിലെ വിഷാംശങ്ങള്‍ ഈ ചെടി വലിച്ചെടുക്കുന്നതിലൂടെ ആ പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന ഉറവയിലെ വെള്ളം ഏറ്റവും ശുദ്ധമായ ജലമായിമാറുന്നു . അത് അവിടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങള്‍ക്ക് ഗുണമാവുന്നു . യഥാര്‍ത്ഥത്തില്‍ മഴവെള്ളത്തേക്കാള്‍ ശുദ്ധമായ ജലം ഉറവകളിലേതാണ് . പ്രത്യേകിച്ചും കാടുകളിലെ..... ആനവിരട്ടി , നീര്‍ക്കൂവ , ചേര് , കാഞ്ഞിരം തുടങ്ങി വിഷം വലിച്ചെടുക്കുന്ന വിവിധ സസ്യങ്ങള്‍ ഉറവകള്‍ക്കുസമീപമുണ്ടെങ്കില്‍ ആ വെള്ളം ഏറ്റവും ശുദ്ധമായി മാറുന്നു .ഒരിക്കലെങ്കിലും അത്തരം വെള്ളം കുടിക്കാന്‍ കഴിയുന്ന മനുഷ്യന്‍ അനുഗ്രഹീതനായി ....... എന്നാല്‍ ഇത്തരം ചൊറിയന്‍ , കയ്പന്‍ ചെടികളെ മനുഷ്യന്‍ അജ്ഞതമൂലം ഇല്ലായ്മ ചെയ്യുന്നു ഈ കമ്പ്യൂട്ടര്‍ യുഗത്തിനും ശേഷമുള്ള ഒരു ഹൃദയത്തിന്റെ യുഗത്തിലേ നമുക്ക് ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളോ........?????

SHINOJACOB

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

വിഭവങ്ങളുടെ ലളിതോപഭോഗം

പഴയ തലമുറ ലളിതമായ ജീവിതം നയിച്ചവരായിരുന്നു. ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ഒട്ടും നഷ്ടം വരുത്താതെ അവര്‍ സസുഖം ജീവിച്ച് പോന്നു .എന്നാല്‍ ഇന്നത്തെ തലമുറ ആര്‍ത്തി മൂത്ത് പരക്കംപായുകയാണ് .എത്ര ലഭിച്ചാലും തികയാത്ത അവസ്ഥ .....ഇത് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിന് ഇടയാക്കി . ഒരു നില വീടുള്ളവന്‍ രണ്ടുനിലയാക്കുന്നു , രണ്ടുനിലയുള്ളവന്‍ , പൊളിച്ച് പുതിയത് പണിയുന്നു , പറമ്പുവാങ്ങുമ്പോഴേ ആറടിപൊക്കത്തില്‍ മതില്‍ പണിയുന്നു..... പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പലപ്പോഴും അനാവശ്യങ്ങളാവുന്നു ..... ചിത്രത്തില്‍ കൊടുത്തിട്ടുള്ളത് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയ വീട്ടിലേക്ക് കയറാനുള്ള സ്റെപ്പ് വെട്ടുകല്ലില്‍ കൊത്തിയെടുത്തതിന്റേതാണ് .ഇതിലൂടെ ആ ഉയരം ഇടിച്ചുനിരത്താതെ കഴിഞ്ഞു . അവിടെനിന്നും വെട്ടിയ കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുകയുമാവാം ... എന്നാല്‍ പുതിയ തലമുറയുടെ ഇക്കാലത്ത് ആ കുന്ന് ( ഉയര്‍ന്നപ്രദേശം ) ഒന്നാകെ ഇടിച്ചുനിരത്തിയായിരിക്കും വീട് വെക്കുക ഇത് പഴയ തലമുറയും പുതിയ തലമുറയുംതമ്മിലുള്ളവ്യത്യാസമാണ് ഈ ചിത്രം എം ടി യുടെ നാടായ കൂടല്ലൂരില്‍ നിന്നും എടുത്തതാണ്

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

ഫോറസ് റ്റ് ഗാര്‍ഡ്


വികസനം അതിന്റെ പരകോടിയിലെത്തി നില്‍ക്കുന്ന ഇക്കാലത്ത് വനം സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങളോടെ ഒരു കേന്ദ്ര ഗവണ്‍മെന്റ് ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് മറ്റൊരു സഹാറാ രൂപീകരണത്തിന് സാക്ഷ്യം വഹിക്കാമായിരുന്നു . വനസംരക്ഷണത്തിന് ശക്തമായ നിയമങ്ങളുണ്ടെങ്കിലും പരിപാലനത്തിന് ആവശ്യമായ ആളും അര്‍ത്ഥവും ഇല്ലാത്ത അവസ്ഥയാണിന്നുള്ളത് .ഫോറസ്റ് ഗാര്‍ഡുമാരായി നിയമിക്കപ്പെടുന്ന ഭൂരിഭാഗം പേരും മറ്റു തൊഴില്‍ തേടിപ്പോവുന്നു .പട്ടണങ്ങളില്‍ ജനിച്ച് , ജീവിച്ച് , പി എസ് സി യുടെ മത്സരപ്പരീക്ഷയില്‍ ജേതാവായി വരുന്ന ഒരാള്‍ക്ക് കാടിനെ ഒരുതരിമ്പും ഇഷ്ടമുണ്ടാവണെമെന്നില്ല . അത് ഒരു സര്‍ക്കാര്‍ ജോലി മാത്രമായി മാറുന്നു . തന്‍മൂലം വനപാലകന്‍ ഓഫീസിലും വനത്തില്‍ കള്ളന്‍മാരും എന്നതാണ് സ്ഥിതി
ഇത് മാറാന്‍ വനപാലകരുടെ ജോലി ആദിവാസികള്‍ക്കും വനാതിര്‍ത്തിയിലെ യുവാക്കള്‍ക്കും നല്‍കണം കാരണം അവര്‍ക്ക് വനത്തെ അറിയാം .ഇത് പൂര്‍ണ്ണമായും ഇവര്‍ക്കായി നീക്കിവെക്കണം . വനത്തിലൂടെ റോന്തുചുറ്റുമ്പോള്‍ കൊള്ളക്കാരെ നേരിടുന്നതിനായി ഏകെ 47 പോലുള്ള തോക്കുകള്‍ നല്‍കണം .ഇപ്പോഴുള്ളത് അരിവാളും വെട്ടുകത്തിയും മാത്രമാണ് . ഉള്‍വനങ്ങളില്‍ നിറതോക്കുമായി കള്ളന്‍മാര്‍കഞ്ചാവ്തോട്ടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോള്‍ ജീവനില്‍കൊതിയുള്ള വനപാലകര്‍ ആ വഴിക്ക് പോകില്ല ഉള്‍വനങ്ങളിലെ നീക്കങ്ങള്‍. അറിയുന്നതിന് ഉപഗ്രഹനിരീക്ഷണം , ഹെലിക്കോപ്റ്റര്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം . തോക്കും ബോംബും ഉണ്ടാക്കാന്‍ കോടികള്‍ ചിലവിടുന്ന ഈ രാജ്യത്ത് ഇതിന് വേണ്ടത് ഒരു ചെറിയ മനസ്സുമാത്രമാണ് ...........





























കൂറ്റനാട്ടെ മരം നടല്‍

2008 ജൂണ്‍ മാസത്തില്‍ കൂറ്റനാട്ടെ എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനത്ത് മരങ്ങള്‍ നട്ടുപിട്പ്പിച്ചുകൊണ്ടാണ് ഞങ്ങളുടെ മരം നടല്‍ പരിപാടി ആരംഭിച്ചത് . ഞാനും പല്ലീരി സന്തോഷും ആയിരുന്നു തുടക്കക്കാര്‍. ക്രമേണ ഇത് വളര്‍ന്ന് റോഡരുകില്‍ മരങ്ങള്‍ നടലിലെത്തി . ഇരുമ്പുകൊണ്ടുള്ള ട്രീഗാര്‍ഡ് ഒരെണ്ണത്തിന് 250 രൂപ സ്പോണ്‍സര്‍ഷിപ്പ്നാട്ടുകാരില്‍ നിന്നും ലഭിച്ചപ്പോള്‍ ഇത് വലിയൊരു പരിപാടിയായി മാറി . തൃത്താല ബ്ളോക്ക് സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതലക്കാരനായ മണി ഫോറസ് റ്ററും കെ വി നാരായണനെപ്പോലെയുള്ള സുഹൃത്തുക്കളും കൂടിച്ചേര്‍ന്നപ്പോള്‍ 2008 ല്‍ 70 ഓളം മരങ്ങള്‍ നട്ടുപിടിപ്പിച്ച് വലുതാക്കി . ഇതിന്റെ വിജയത്തെത്തുടര്‍ന്ന് 2009 ല്‍ കൂറ്റനാട് സെന്റര്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ എന്നപേരില്‍ വിപുലമായ കമ്മറ്റി രൂപീകരിക്കുകയും 100 മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്ന ദൌത്യം ഏറ്റെടുക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഷണ്‍മുഖന്‍ ആണ് പരിപാടിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നത് 2009 ജൂണ്‍ 5 ന് തൃത്താല എം എല്‍ എ ശ്രീ ടി പി കുഞ്ഞുണ്ണി ഈ പരിപാടി മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു എം കെ പ്രദീപ് , കെ പി ആര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു . ഇതിനായുള്ള ട്രീ ഗാര്‍ഡുകള്‍ 300 രൂപ നിരക്കില്‍ സുമനസുക്കള്‍ സ്പോണ്‍സര്‍ ചെയ്തു ഈ പരിപാടിക്ക് ജനങ്ങളുടെ അംഗീകാരം നല്ലവണ്ണം ലഭിച്ചു . 100 മരങ്ങള്‍ എന്നത് 114 എന്നതായി മാറി വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടര്‍ച്ചനിര്‍വ്വഹിക്കണം ജനകീയ കൂട്ടായ്മയിലെ മറ്റംഗങ്ങള്‍ - സി എസ് ഗോപാലന്‍ , പിവി ഇബ്രാഹിം ,കെവിസുബൈര്‍ ഇഎം ഉണ്ണികൃഷ്ണന്‍ , ഗിരീഷ് , രാജന്‍, ജിതിന്‍



















പാവം പെരുമ്പാമ്പുകള്‍

നാട്ടില്‍ ഇന്ന് മിക്കയിടത്തും ആളുകള്‍ പെരുമ്പാമ്പുകളെ പിടികൂടിയതായുള്ള പത്രവാര്‍ത്തകള്‍ കാണുന്നു . യഥാര്‍ത്ഥത്തില്‍ പെരുമ്പാമ്പ് ഇന്നൊരു കാട്ടുപാമ്പാല്ലാതായി മാറിയിരിക്കുന്നു നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പെരുമ്പാമ്പ് വംശവര്‍ദ്ധനവ് നടത്തി സുഖമായി ജീവിച്ചുവരുന്നുണ്ട് .പെരുമ്പാമ്പിന് ഒളിച്ചിരിക്കാന്‍ ഇല്ലാതായി മാറിയതും മനുഷ്യന്‍ ഏത്നേരത്തും പുറത്തിറങ്ങി നടക്കുന്നതും പെരുമ്പാമ്പുകളും മനുഷ്യനും തമ്മില്‍ കണ്ടുമുട്ടാനിടയാക്കുന്നു. രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തിലോ വാഹനവെളിച്ചത്തിലോ ഇര തേടാനിറങ്ങുന്ന പെരുമ്പാമ്പുകളെ മനുഷ്യന്‍ കാണുന്നു , ഇത് അവയെ പിടികൂടാനും ഇടയാക്കുന്നു . പുറത്തറിയുന്ന കേസുകളിലെല്ലാം പാമ്പുകള്‍ വനത്തില്‍ സ്വതന്ത്രരാക്കപ്പെടാറുണ്ട് , എന്നാല്‍ പുറത്തറിയാത്തവയില്‍ പാമ്പുകള്‍ കൊലചെയ്യപ്പെടുന്നു . യഥാര്‍ത്ഥത്തില്‍ പെരുമ്പാമ്പുകള്‍ക്ക് ചേരയുടെ സ്ഥാനം കൊടുക്കണം , നിരുപദ്രവി എന്ന അംഗീകാരം ലഭിക്കണം , സ്വീകാര്യത ഉണ്ടാവണം .വല്ല തുരപ്പനെയോ തവളയെയോ തിന്ന് ഇവയും പിഴച്ചുപോട്ടേ....

കാടല്ല , മരംമാണ്


നമ്മുടെ പ്രദേശം ഉഷ്ണമേഖലയില്‍പ്പെടുന്നതാണ് . ഉഷ്ണമേഖലയിലെ മഴക്കാടുകള്‍ ജൈവവൈധ്യത്താല്‍ സമ്പന്നാണ് . ഭൂമിയുടെ ഹരിതശ്വാസകോശങ്ങള്‍ എന്നാണ് ഉഷ്ണമേഖലാ മഴക്കാടുകളെക്കുറിച്ച് പറയുന്നത് . നമുക്ക് ആവശ്യമായ ഓക്സിജന്റെ വലിയൊരു പങ്ക് ഉഷ്ണമേഖലാമഴക്കാടുകളാണ് നല്‍കുന്നത് . ശീതമേഖലാ വനങ്ങളില്‍ ഒരു ഹെക്ടറില്‍ ഒന്നു മുതല്‍ പത്തുവരെ മാത്രം ഇനം മരങ്ങള്‍ കാണുമ്പോള്‍ ഉഷ്ണമേഖലാ വനങ്ങളില്‍ 750 മുതല്‍ 1500 എണ്ണം വരെയാണ് കാണപ്പെടുന്നത് . ഇതില്‍ ഒരു മരത്തെമാത്രം ആശ്രയിച്ചുജീവിക്കുന്ന വള്ളിച്ചെടികളും പൂപ്പലുകളും മറ്റു ജീവികളുമുണ്ട് ... റോഡരുകിലെ മരങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് , ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന സസ്യങ്ങളുടെ വൈവിദ്ധ്യം നോക്കൂ

പ്ളാന്റേഷനുകള്‍


കൃഷി എന്നത് നമുക്ക് ഏകവിളത്തോട്ടങ്ങളാണ്നിര്‍ദ്ധിഷ്ട വിളയല്ലാതെ മറ്റൊരു സസ്യത്തേയും ആ ഭൂമിയില്‍ വളരാന്‍ നാം അനുവദിക്കാതിരിക്കുക എന്നത് പ്ളാന്റേഷനുകളുടെ പൊതുസ്വഭാവമാണ് . ഇതിലൂടെ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും , കീടബാധ കൂടാനും വളരെയധികം സാധ്യതയുണ്ട് . കൂടാതെ ഇത് പ്രകൃതിക്കുണ്ടാക്കുന്ന ഏറ്റവും വലിയ ദോഷം ജൈവവൈവിധ്യം ഇല്ലാതാക്കും എന്നതാണ് . പ്രത്യേകിച്ച് പഴങ്ങളോ മറ്റോ ഇല്ലാത്ത ( ഉദാ : റബ്ബര്‍ ) സസ്യങ്ങളാണെങ്കില്‍ മറ്റൊരു ജീവിക്കും ഇത് കൊണ്ട് പ്രയോജനവുമില്ല , ഇതവയുടെ ശോഷണത്തിനും ഇടയാക്കുകയും ചെയ്യും . പലതരം വിളകള്‍ ഉള്ള മിശ്രവിളത്തോട്ടങ്ങള്‍ക്കേ സുസ്ഥിരതയുണ്ടാവുകയുള്ളൂ...

കോളി


കാടുകളില്‍ കാണപ്പെടുന്ന വൃക്ഷങ്ങളുടെ ഒരു തരത്തിലുള്ള വിന്യാസമാണ് കോളി എന്നത് അതായത് പ്രായമായ വന്‍ മരങ്ങള്‍ക്കുമേല്‍ വിത്ത് എത്തപ്പെട്ട് മുളച്ചുപൊങ്ങുന്ന ആല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ക്രമേണ വളര്‍ന്ന് , താന്‍ ആശ്രയിച്ചിരുന്ന വൃക്ഷത്തെ പൊതിഞ്ഞ് ഞെരുക്കി ഇല്ലാതാക്കുന്നു . അല്ലാത്തപക്ഷം ആ വന്‍ മരം വീണ് മറ്റൊരുപാട് മരങ്ങള്‍ നശിക്കുമായിരുന്നു . ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് , ജീവന്റെ തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ ആര്‍ക്കും ഒരു കേടുമില്ലാതെ സംരക്ഷിക്കുന്നു

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

കുഞ്ഞുജീവികള്‍

നമുക്കുചുറ്റും ധാരാളം കുഞ്ഞു ജീവികള്‍ ഉണ്ട് .
ഒരു പ്രകൃതിനിരീക്ഷണത്തിനോ വലിയൊരു വനയാത്രക്കോ പോകാതെതന്നെ നമ്മെ കാഴ്ചയുടെ ലോകത്തിലെ വിസ്മയങ്ങള്‍ കാട്ടിത്തരാന്‍ ഈ കുഞ്ഞുജീവികള്‍ക്കാവും . കൃഷിയിലെ കീടങ്ങളെ നിയന്ത്രിച്ചും മറ്റു പലതരത്തിലുള്ള ഉപകാരങ്ങള്‍ ചെയ്തും നമ്മോടൊപ്പമുള്ള ഇവരെ നാം പരിഗണിക്കാറേയില്ല . നമുക്ക് ഫലം തരാന്‍ പൂക്കളില്‍ പരാഗണം നടത്തിയും , മണ്ണിനെ വളക്കൂറുള്ളതാക്കാന്‍ വിഘാടക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഇവരിവിടെ ഉണ്ട് . ആധുനികമനുഷ്യന്‍ ഒന്നിലും തൃപ്തി വരാതെ വീണ്ടും വീണ്ടും ആഗ്രഹങ്ങളുമായി മുന്നോട്ട് പായുമ്പോള്‍ തങ്ങളുടെ ചെറിയലോകത്ത് എല്ലാം ആസ്വദിച്ച് ജീവിക്കുന്ന ഇവര്‍ നമുക്ക് മാതൃകയാണ്






















കരിമ്പന

ഉച്ചവെയിലില്‍ തലയെടുപ്പോടെ നിന്നിരുന്ന പാലക്കാടന്‍ കരിമ്പനകള്‍ അപ്രത്യക്ഷമാവുന്നു . ആധുനിക കമ്പോളവ്യവസ്ഥയില്‍ ലാഭം നോക്കിയുള്ള കൃഷിക്ക് മാത്രം സ്ഥാനം ലഭിക്കുമ്പോള്‍ കരിമ്പന പടിക്ക്പുറത്തായി . അത്യന്താധുനിക കൃഷിശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണങ്ങളില്‍ , കരിമ്പനയില്‍ നിന്നും ലാഭം കുറവെന്നറിസല്‍ട്ട്ലഭിച്ചപ്പോള്‍ , ഒരു തലമുറയുടെ നൊങ്ക് , പൊങ്ങ് , കൂമ്പ് എന്നീ ഭക്ഷണവിഭവങ്ങള്‍ ഇല്ലാതായി മാറി . കാരണം ആധുനികന് രാസവളവും കീടനാശിനിയുമില്ലാത്ത കൃഷിയില്ലല്ലോ നമുക്ക് കരിമ്പനകളെ ഇനി സാഹിത്യകൃതികളില്‍ മാത്രം വായിക്കാം . പുര കെട്ടിമേയാനോ തൊഴുത്തു നിര്‍മ്മാണത്തിനോ കരിമ്പന വേണ്ട . കുടിയന്‍മാര്‍ സ്കോച്ചിലേക്കും നിറം ചേര്‍ത്ത മോര്‍ച്ചറി സ്പിരിറ്റിലേക്കും മാറിയപ്പോള്‍ കരിമ്പനക്കള്ളിനും ആളില്ലാതായി . പനഞ്ചക്കര ഒരു മധുര സ്മരണ മാത്രമായി മാറി .അവസാനത്തെ കരിമ്പന കൂടി വെട്ടിമാറ്റപ്പെടുമ്പോള്‍ പനങ്കൂളനും റെഡ് ഡാറ്റാ ബുക്കിലേക്ക ചേര്‍ക്കപ്പെടും

കണ്ണാന്തളി

ഒരു കാലത്ത് നമ്മുടെ കുന്നുകളെ അലങ്കരിച്ചിരുന്ന കണ്ണാന്താളി ഇന്ന് വംശനാശ ഭീഷണിയിലാണ് . കുന്നുകള്‍ റബ്ബര്‍ തോട്ടങ്ങളും കല്ലുവെട്ടുമടകളുമായി മാറി .അവശേഷിക്കുന്ന കുന്നുകളെ ജെ.സി.ബി തിന്നുതീര്‍ത്തു . എവിടെയങ്കിലും ഒരു കുഞ്ഞുചെടി മുളച്ചാല്‍ അത് വൃത്തി എന്ന കാരണത്താല്‍ സഹിക്കാന്‍ നമുക്കാവാതായി . അതോടെ കണ്ണാന്തളിക്കും കേരളക്കരയില്‍ സ്ഥാനമില്ലാതായി . വരും തലമുറക്ക് ചോദിക്കാന്‍ നാം നിരവധി ജീവികളെ , സസ്യങ്ങളെ ചരിത്രപുസ്തകങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട് . ഇനിയൊരു തലമുറ കണ്ണാന്തളിയേയും ചരിത്രപുസ്തകങ്ങളില്‍ തേടേണ്ടി വരും

ഇറച്ചി തിന്നുമ്പോള്‍

ജീവികളെ കൊന്ന് അവയുടെ ഇറച്ചി തിന്നുന്നതിനേപ്പറ്റി മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത് . തിന്നുന്നവന്‍ ആ കുറ്റത്തെ ദൈവങ്ങളെ വരെ കൂട്ടുപിടിച്ച് ന്യായീകരിക്കുമ്പോള്‍ മറുപക്ഷം ഇറച്ചി മനുഷ്യന്റെ സ്വാഭാവിക ഭക്ഷണമല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇറച്ചിക്ക് രുചി നല്‍കുന്നത് അതില്‍ ചേര്‍ക്കുന്ന മസാലയും ഉപ്പും ചേര്‍ന്നാണ് . അല്ലാത്തപക്ഷം ഇറച്ചിക്കുണ്ടാവുക ശവം നാറുന്ന മണമാണ് .ആധുനിക ഡോക്ടര്‍മാര്‍ ഇറച്ചി ആരോഗ്യത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ സാധാരണ ജനം ഇറച്ചിയിലേക്ക കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു . എന്നാല്‍ ഇന്നത്തെ ആധുനിക സമൂഹം , പ്രത്യേകിച്ച് പാശ്ചാത്യ സമൂഹം മാംസഭക്ഷണത്തിന്റെ ദോഷം തിരിച്ചറിഞ്ഞ് വെജിറ്റേറിയന്‍മാരായി മാറിത്തുടങ്ങിയിട്ടുണ്ട് ഞാന്‍ ഇറച്ചിയോ മീനോ ഭക്ഷണമാക്കാത്തതിന്റെ കാരണം , ആ ഭക്ഷണത്തിന്റെ പിന്നില്‍ ജീവനുവേണ്ടിയുള്ള ഒരു നിമിഷത്തെ പിടച്ചില്‍ ഉണ്ട് എന്നതുകൊണ്ടാണ്