ബുധനാഴ്‌ച, ഡിസംബർ 30, 2009

കാട് അഭയം തന്ന ഒരു രാത്രി....


നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം... 14 – 10 – 2007
നിലംബൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ നിലംബൂര്‍ പ്രകൃതി പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ശ്രീ ജയപ്രകാശിനെ അവിചാരിതമായിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വഴിക്കടവിന് സമീപമുള്ള ചോലനായ്ക്കന്‍മാര്‍ അധിവസിക്കുന്ന പുഞ്ചക്കൊല്ലി വനത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞത് .ചോലനായ്ക്കന്‍മാര്‍ എന്നുകേട്ടതേ
ഞാന്‍ യാത്രക്ക് തയ്യാറാവുകയും 13 -ാം തിയ്യതി വൈകുന്നേരം തന്നെ നിലംബൂര്‍ പ്രകൃതിപഠനകേന്ദ്രത്തിന്‍റെ ക്യാംപ് സെന്‍ററായ ചന്ദ്രകാന്തത്തിലെത്തുകയും ചെയ്തു .
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടാകെ 17 പേരാണ് യാത്രക്ക് ഉണ്ടായിരുന്നത് . ചന്ദ്രകാന്തത്തില്‍ നിന്നും രാവിലെ പുറപ്പെട്ട സംഘം വഴിക്കടവില്‍ ആനമറി ഫോറസ് റ്റ് ചെക്ക്പോസ്റ്റില്‍ നിന്നും കാട്ടിലേക്ക്നടന്നു . കുറച്ച് അവല്‍ , പഴം , ശര്‍ക്കര എന്നിവ ഭക്ഷണമായി കരുതിയിരുന്നു .വഴിക്കടവ് - ഗൂഡല്ലൂര്‍ റോഡിലാണ് ആനമറി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
ആനമറി ചെക്പോസ്റ്റില്‍ നിന്നും കാട്ടിലേക്കുള്ള
വഴിയില്‍ കുറേദൂരം തേക്കുതോട്ടത്തിലൂടെ നടന്നു .അതിനുശേഷം സ്വാഭാവികവനത്തില്‍ പ്രവേശിച്ചു . അവിടെ കുറച്ച് ഉയരമുള്ള മലമുകളില്‍ നിന്നും വന്നിരുന്ന നീരുറവയില്‍ നിന്നും ആവോളം വെള്ളം കുടിച്ചു .ഞങ്ങളുടെ വരവ് കണ്ടപ്പോഴേക്കും മരമുകളില്‍ ഇരുന്നിരുന്ന ഒരു കുരങ്ങന്‍ ബഹളംകൂട്ടി കാടിനെ ഞങ്ങളുടെ ആഗമനം അറിയിച്ചു .നടക്കുംവഴിയരുകില്‍ ഒരിടത്തിരുന്ന് കാട്ടുകിഴങ്ങ് പറിക്കുകയായിരുന്ന ഒരു ആദിവാസി വൃദ്ധ ആരോടെന്നില്ലാതെ അവജ്ഞയോടെ ചോദിച്ച ചോദ്യം ഇതായിരുന്നു
അവിടെ ഇനിയാരും ബാക്കിയില്ലേ ....?

അതായത് നാട്ടില്‍ ആരും ബാക്കിയില്ലാതെ മുഴുവന്‍ ആളുകളും തങ്ങളെ ഉപദ്രവിക്കാനായി കാട്ടിലേക്ക് കയറിവന്നിരിയ്ക്കുകയാണോ എന്ന് ...
നടപ്പ് .... നടക്കുംവഴിയില്‍ നിറയെ മുളങ്കൂട്ടങ്ങള്‍ , മരുത് , പ്ലാശ് , ഇരുള്‍ , വെണ്‍തേക്ക് ,ഈട്ടി തുടങ്ങിയ മരങ്ങള്‍ ....ചുവപ്പ്നിറത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന ഇടംപിരി വലംപിരി , ഓരില മൂവില .... നടന്നിരുന്നത് അതുവരെയും ജീപ്പ്റോഡിലൂടെ .... റോഡിലും ഓരത്തും നിറയെ ആനപ്പിണ്ടവും കാലടയാളവും .... ജീപ്പ്റോഡ് വിട്ട് ഒറ്റയടിപ്പാതയിലേക്ക് കയറി . ഈ വനം വരണ്ട ഇലപൊഴിയും കാട് എന്ന വിഭാഗത്തില്‍പ്പെട്ടത് ... മഴ പൂര്‍ണ്ണമായും വിട്ടു
മാറിയിട്ടില്ലാതിരുന്നതിനാല്‍ അരുവികള്‍ സജീവമായിരുന്നു . നിറയെ പരല്‍ മീനുകള്‍.... തവളകള്‍ .... മീനുകളില്‍ പേരറിയാവുന്നത് വാഴക്കാവരയനെ മാത്രം .
ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒരു കുന്നു കയറി മുകളിലെത്തിയപ്പോള്‍ ദൂരെ വെള്ളം ആര്‍ത്തലച്ചൊഴുകുന്ന ശബ്ദം , അത് പുന്നപ്പുഴയായിരുന്നു , ചാലിയാറിന്‍റെ കൈ വഴി... കാട്ടില്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി രൌദ്രഭാവത്തോടെ ഒഴുകുന്ന പുന്നപ്പുഴയുടെ അടുത്തെത്തുന്തോറും ശബ്ദത്തിന് ഗാംഭീര്യം കൂടി . പുഴയില്‍ ഒഴുക്കുകുറഞ്ഞൊരിടത്ത് കുളിക്കാനിറങ്ങി . അവിടെപ്പോലും പിടിച്ചുനിന്നെങ്കിലേ രക്ഷയുണ്ടായിരുന്നുള്ളൂ.. ഇടക്കൊരിടത്ത് ഉച്ചഭക്ഷ
ണം , അരികില്‍ തെളിനീരുറവ . അവലും ശര്‍ക്കരയും കഴിച്ച് ആസ്വദിച്ചിരിക്കുംപോള്‍ തൊട്ടടുത്ത് പാറവിടവില്‍ ശാന്തനായിരിക്കുന്ന ഒരു പിറ്റ് വൈപ്പര്‍... ( കുഴിമണ്ഡലി , സുഷിരമണ്ഡലി )
നടപ്പ് .... നദി മറുകര കടക്കുകയാണ് ലക്ഷ്യം മുന്‍പൊരിക്കല്‍ ചോലനായ്ക്കന്‍മാരുടെ കോളനി സന്ദര്‍ശിച്ചിട്ടുള്ള ജയപ്രകാശിന്‍റെ ഓര്‍മ്മ മാത്രമാണ് ആശ്രയം . നദി കുറുകെ കടക്കാനുള്ള പാലം കണ്ടുപിടിക്കണം . ആദിവാസികളുടെ ഉപയോഗത്തിനായി നിര്‍മ്മിച്ചിട്ടുള്ളതാണ് ആ പാലം . പക്ഷേ പോകും വഴിയൊന്നും അത് കാണാന്‍ സാധിച്ചില്ല .ഇട
ക്കൊരിടത്ത് ആദിവാസികളില്‍ സാഹസികര്‍ ഉപയോഗിക്കുന്ന ഒരു മരപ്പാലം കണ്ടു . വെറുതേ കുറച്ച് കാട്ടുകംപുകള്‍ കുതിച്ചൊഴുകുന്ന നദിയിലെ പാറക്കെട്ടുകളെ ബന്ധിപ്പിച്ച് വെച്ചിരിക്കുന്നു .
പാലം കണ്ടുപിടിക്കുന്നതിനായി നദിയോരത്തുകൂടി കുറേ ദൂരം നടന്നു .ചിലയിടങ്ങളില്‍ അഗാധതയിലേക്ക് പതിച്ചേക്കാവുന്ന കൊക്കകള്‍ .... വഴിയില്ലാത്തിടങ്ങളില്‍ പുതിയതായി വഴി തെളിച്ച് നടത്തം ...ഒരിടത്ത് പാറവിടവില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു . കയറി പരിശോധിച്ചപ്പോള്‍ ഏതോ മൃഗത്തിന്‍റെ കാല്‍പ്പാടുകള്‍ ... പുലിയുടേതിന് സാമ്യമുണ്ട് ... വലുപ്പം കുറവായതിനാല്‍ കാട്ടുപൂച്ചയുടേതായിരിക്കുമെന്ന് ഊഹിച്ചു... ദൂരെ മരത്തിനു മീതെ സിംഹവാലന്‍ കുരങ്ങകള്‍ , ഞങ്ങളെക്കണ്ടതും അവ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു
. നടപ്പ് നിബിഡ വനത്തിനുള്ളിലേക്ക് .... ദൂരെ മാനം മുട്ടുന്ന മലകള്‍......
ഉച്ചയ്ക്കുരണ്ടുമണിയായിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല , നദി കടക്കാനുള്ള പാലം കണ്ടെത്താന്‍ കഴിയാതിരുന്നതായിരുന്നു കാരണം . ഒടുവില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു . അപ്പോഴാണ് യാത്രാസംഘാംഗമായ അലവി ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് . കുറച്ചകലെയുള്ള നാടുകാണി ചുരത്തിലേയ്ക്ക് കാട്ടിലൂടെ നടന്ന് അവിടെനിന്നും വാഹനത്തി
ല്‍ വഴിക്കടവിലെത്താമല്ലോ ... ? യാത്രാ സംഘാംഗങ്ങള്‍ ആ നിര്‍ദ്ദേശം ശരിവെച്ചു . എല്ലാവരും നാടുകാണി ചുരം ലക്ഷ്യമാക്കി നടപ്പാംരംഭിച്ചു . അതോടെ താളപ്പിഴകളും ആരംഭിച്ചു .ദൂരെക്കണ്ടിരുന്ന മലമുകളിലെത്തിയാല്‍ റോഡ് കണ്ടുപിടിയ്ക്കാം എന്നതായിരുന്നു ഊഹം ... എന്നാല്‍ ഓരോ മല കയറിയിറങ്ങിയപ്പോഴും വഴി കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല .
കാട്ടിലുള്ള നടപ്പാതകളിലൂടെ മുന്നോട്ടുനടക്കുന്തോറും
നടപ്പാത ചുരുങ്ങി ഈറ്റക്കാടുകള്‍ക്കുള്ളിലേക്ക് കയറുന്നു . ഈറ്റക്കാട് മുറിച്ചുകടന്നാല്‍ വഴി കണ്ടെത്താം എന്ന ധാരണയില്‍ചെല്ലുംപോള്‍ ഈറ്റക്കാടിനുള്ളില്‍ വഴി അവസാനിക്കുന്നു .... അവിടെ നിറയെ ആനപ്പിണ്ടവും ആന മണ്ണ് കുത്തിമറിച്ചിട്ട പാടും മാത്രം . അവിടെ നിന്നും തിരിച്ചിറങ്ങി അടുത്തവഴിയിലൂടെ വീണ്ടും നടത്തം ... അതും അവസാനിയ്ക്കുന്നത് ഏതെങ്കിലും ആനത്താവളത്തില്‍... ഒരിടത്ത് കണ്ട ഫയര്‍ലൈനിലൂടെ മലമുകളിലേയ്ക്ക് നടന്നു , ഫയര്‍ലൈന്‍ ഏതെങ്കിലും മനുഷ്യവാസകേന്ദ്രത്തിലെത്തുമെന്നായിരുന്നു നിഗമനം ... എന്നാല്‍ അതും പിഴച്ചു ... കുന്നിന്‍മുകളിലെത്തിയപ്പോള്‍ മുന്നോട്ടുവഴിയില്ലാത്തിടത്ത് ഫയര്‍ലൈന്‍ അവസാനിച്ചു .
അവിടെ നിന്നും തിരിച്ചിറങ്ങി , വഴിനീളെ അട്ടകള്‍ കാല്‍പാദങ്ങളെ പൊതിഞ്ഞു . ആദ്യം കുറച്ചുനേരം അട്ടകളെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും അട്ടകള്‍ പിന്‍മാറാന്‍ ഒരുക്കമില്ലാത്തതിനാല്‍ പിന്നീടവയെ ശ്രദ്ധിച്ചില്ല . ആയതിനാല്‍ കാലുകള്‍ അട്ടകള്‍ക്ക് നല്ലൊരു
സദ്യ നല്‍കി .ചില വികൃതികളായ അട്ടകള്‍ പാന്‍റ്സിനകത്തും കയറി . ഇടക്കുവെച്ച് പാന്‍റ്സ് ഊരി അട്ടകളെ വേര്‍പെടുത്തേണ്ടി വന്നു .
ചുവട്ടില്‍ നിന്നും നോക്കുംപോള്‍ കുന്നിന്‍മുകളില്‍ വഴി എത്തി നില്‍ക്കുന്നിടത്ത് പ്രകാശം കാണുംപോള്‍ റോഡ് എത്തിയെന്ന പ്രതീക്ഷ, പക്ഷേ വീണ്ടും ഈറ്റക്കാടുകള്‍ ... മലകളുടെ ചെരുവുകളിലൂടെ ഇറങ്ങിയും കയറിയും മണി
ക്കൂറുകള്‍ ... ദിശ ഊഹം വെച്ച്നടന്നതിനാല്‍ ഒരുമല വലംവെച്ചതായും തോന്നി . വെളിച്ചം മങ്ങിത്തുടങ്ങി ... ആറുമണിയ്ക്കുമുന്നേ കാടിനുവെളിയില്‍ കടക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു , എല്ലാവരും കൂടിയാലോചിച്ചു . ഒടുവില്‍ കാട്ടില്‍ രാത്രി തങ്ങാം എന്ന് തീരുമാനിച്ചു .
വരും വഴി കണ്ട പുന്നപ്പുഴയുടെ തീരം താവളമാക്കാനാണ് തീരുമാനിച്ചത് . ഉയരെ മലമുകളില്‍ നിന്നും പുഴയുടെ ശബ്ദം ലക്ഷ്യമാക്കി താഴേയ്ക്ക് ... വെളിച്ചം പൂര്‍ണ്ണമായും പോയിരിക്കുന്നു . കയ്യിലുള്ള മൊബൈല്‍ഫോണുകള്‍ തെളിച്ച് നടത്തം
... വഴിയില്ലാത്തിടത്തുകൂടി സഞ്ചാരം ...പാറക്കെട്ടികളില്‍ മുണ്ട് കയറാക്കി തൂങ്ങി ഇറക്കം .... കുത്തനെയുള്ള ചെരിവുകളില്‍ നിരങ്ങിയിറങ്ങിയ ചിലര്‍ പിടിവിട്ട് നേരേ താഴേക്ക് വീഴുന്നു .... വീണ്ടും ആനത്താവളങ്ങളായ ഈറ്റക്കാടുകള്‍ക്കിടയിലൂടെ... കനത്ത ഇരുട്ട് ... വഴിയോരത്തെവിടെയെങ്കിലും പതിയിരുന്നാക്രമിച്ചേക്കാവുന്ന കാട്ടാനയെ അകറ്റുവാനായി പോലീസുകാരന്‍ അലവിയുടെ ഒച്ചയുണ്ടാക്കലുകള്‍ .... അതിപ്രകാരം
മുംപില്‍ പോയോരെവിടേ....
ഇങ്ങള് കൂക്കീം....
പിന്നിലെല്ലാരും ഇല്ല്യേ...
മുംപില് പോണോര് പറഞ്ഞ് പറഞ്ഞ് പോവീം....
ഇങ്ങള് കൂക്കി കൂക്കി പോവീം....
നടപ്പിന്‍റെ കഷ്ടതയിലും അലവിയുടെ ഡ
യലോഗുകള്‍ ചിരിക്ക് വക നല്‍കി .ഇടക്ക് വയര്‍ലെസ്സ് സന്ദേശം നല്‍കുന്നതുപോലെ , യാത്രാംഗവും കരുവാരക്കുണ്ട് പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ്ജ് വഹിക്കുന്ന ഏ. എസ് .ഐ യുമായ അരവിന്ദാക്ഷനെപ്പറ്റിയുള്ള നംബര്‍
കരുവാരക്കുണ്ട് എസ് .എച്ച് .ഒ ( സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ) ഏ .എസ്. ഐ അരവിന്ദാക്ഷന്‍ പുഞ്ചക്കൊല്ലി വനത്തില്‍ അലഞ്ഞുനടക്കുകയാണ് അദ്ദേഹത്തെ രക്ഷിക്കാന്‍ ഉടന്‍ ഫോഴ്സിനെ അയക്കുക ഓവര്‍.....
വഴിയില്ലാവഴിയിലൂടെ നിരങ്ങിയും ഉരുണ്ടുവീണും ഒടുവില്‍ പുഴയോരത്തെത്തി .പുഴയോരമാണെങ്കില്‍ വളരെ ഇടുങ്ങിയ പ്രദേശം , പരന്നഭാഗം വളരെക്കു
റവ് .തൊട്ടടുത്താണെങ്കില്‍ പാറയിടുക്കിലൂടെ കുതിച്ചൊഴുകുന്ന പുഴ ... കാലുതെറ്റിയാല്‍ വീഴുക കുത്തൊഴുക്കിലേക്ക് ... ക്ഷീണം കാരണം ഏവരും കിട്ടിയ ഇടങ്ങളില്‍ ഇരുപ്പും കിടപ്പും തുടങ്ങി . അലവിയുടെ നേതൃത്വത്തില്‍ ഇരുട്ടിലും കുറേ വിറകും കരിയിലയും ശേഖരിച്ച് പാറപ്പുറത്ത് തീ കൂട്ടി . വിറക് കഴിയുംപോള്‍ , വളരെനിര്‍ബന്ധിക്കുംപോള്‍ ആരെങ്കിലും പോയി കുറച്ച് വിറക് സംഘടിപ്പിച്ചുകൊണ്ടുവരും . പകല്‍ വീരശൂരപരാക്രമികളായിരുന്നവര്‍ രാത്രി എലികളായി മാറിയിരിക്കുന്നു
രാത്രി ... വിശപ്പിന്‍റെ വിളി ഉയരുന്നു . ഉച്ചഭക്ഷണത്തിനായി കരുതിയിരുന്ന അവലില്‍ ശേഷിച്ചിരുന്നത് അരക്കിലോ മാത്രം . അതിന് അവകാശികളായി 17 ആളുകള്‍ . ഭക്ഷണവിതരണത്തിന്‍റെ ചുമതല അലവിയെ ഏല്‍പ്പിച്ചു . അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു . പുഴവെള്ളത്തില്‍ മുക്കിയെടുത്ത അവല്‍ ഏവരുടേയും വയര്‍ നിറച്ചു .
രാത്രി ..... ആകാശത്ത് ചെറിയ മിന്നലും കുറച്ച് മേഘങ്ങളും ....മഴ പെയ്താല്‍ ആകെ കുളമാകും , ഭാഗ്യത്തിന് മഴ മാറി നിന്നു . പരുക്കനായ പാറ
പ്പുറത്ത് നടു നേരേ നിവര്‍ത്തിവയ്ക്കാന്‍ പോലും ഇടമില്ലാത്തിടത്ത് അട്ടിയിട്ടപോലെ 17 ആളുകള്‍ ... ആളിക്കത്തുന്ന തീയുടെ ചുവട്ടില്‍പ്പോലും ഇടം കിട്ടാതെ ചിലര്‍ ചുരുണ്ടുകൂടിയിരിക്കുന്നു എനിക്ക് ചാരിയിരിക്കാന്‍ മാത്രമാണ് ഇടം കിട്ടിയത് . ആദ്യത്തെ തളര്‍ച്ചയില്‍ ചുരുണ്ടുകൂടിയ ഉടന്‍ ഉറങ്ങിപ്പോയവര്‍ , പാതിരാനേരത്ത് എഴുന്നേററിരുന്ന് കവിത ചൊല്ലുന്നു , പാട്ടു പാടുന്നു .... മനുഷ്യരുടെ ശബ്ദത്തെ മുക്കിക്കെല്ലുന്ന രീതിയില്‍ പുഴയുടെ ശബ്ദം ... പരസ്പരം സംസാരിക്കുന്നത് ഒന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ ....
യാത്രാസംഘാംഗവും പ്രമേഹരോഗത്താല്‍ അവശത കാണിക്കുകയും ചെയ്തിരുന്ന ജോസ്ചേട്ടന്‍ മാത്രം കുത്തിയിരുന്ന് തീ നീക്കിക്കൊണ്ടിരിക്കുന്നത് ഇടക്ക് മയക്കത്തില്‍ നിന്നും കണ്ണുമിഴഇച്ചപ്പോള്‍ കണ്ടു . വിറകുതീര്‍ന്നപ്പോള്‍ മേലേ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഏ. എസ് . ഐ . അരവിന്ദാക്ഷന്‍ കുറേ വിറക് സംഭരിച്ചുകൊണ്ടുവരുന്നതും കണ്ടു ... ഇടയ്ക്കിടയ്ക്ക് മുഴങ്ങിക്കേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ ... വാച്ചില്‍ നോക്കല്‍ ... പരസ്പരം സമയം ചോദിക്കുന്നു , നേരം പുലരാന്‍ വേണ്ടുന്ന സമയം കണക്കുകൂട്ടുന്നു ....
ഇടക്ക് ബഹളം കേട്ട് മയക്കത്തില്‍ നിന്നും കണ്ണുമിഴിച്ചു , നേരം പുലര്‍ന്നിരിക്കുന്നു നടക്കാനുള്ള പുറപ്പാടാണ് . തലേന്ന്കത്തിച്ച തീക്കുണ്ടത്തില്‍ നിന്നും കുറച്ച് കരി വാരിയെടുത്ത് പൊടിച്ച് പല്ല് തേച്ചു രാവിലെ ആറരമണിയോടുകൂടി തിരിച്ച് നടത്തം ആരംഭിച്ചു. നാട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗ്ഗം ലളിതമായിരുന്നു , പുഴോരത്തുകൂടി പുഴ ഒഴുകുന്ന ദിശയിലേയ്ക്ക് നടക്കുക ... കാരണം പുഴ എന്താണെങ്കിലും ഒഴുകി നാട്ടിലെത്തുമല്ലോ...
പല ഭാഗത്തും പുഴയോരത്തുകൂടി നടക്കാന്‍ സാധിച്ചില്ല .
വലിയ പാറക്കെട്ടുകളും വൃക്ഷങ്ങളും ആയിരുന്നു കാരണം . അപ്പോള്‍ കുറേക്കൂടി മേലേയ്ക്ക് കയറി നടക്കും . രണ്ടു മണിക്കൂര്‍ നടന്നിട്ടും തലേന്ന് വന്ന വഴി കണ്ടുപിടിയ്ക്കാനായില്ല .... വീണ്ടും നടത്തം ......
നടത്തത്തിനിടയില്‍ ക്ഷീണമകറ്റാന്‍ പോകും വഴിയില്‍ ഒരു അരുവിയില്‍ ഒരു കുളി ഏ . എസ് . ഐ . അരവിന്ദാക്ഷനും പോലീസുകാരന്‍ അലവിയും കുളി ആസ്വദിക്കുന്നത് കണ്ടപ്പോള്‍ തളര്‍ച്ചമറന്ന് ഞാനും

നീരാടാനിറങ്ങി . കാലില്‍ ഉണങ്ങിപ്പിടിച്ചിരുന്ന രക്തക്കറ കഴുകിക്കളയാന്‍ തന്നെ കുറേ നേരം വേണ്ടിവന്നു . കുളി കഴിഞ്ഞപ്പോള്‍ വിശപ്പ് കുറേശ്ശേ പിടികൂടാന്‍ തുടങ്ങി . 24 മണിക്കൂര്‍ മുന്‍പാണ് ശരിക്ക് ഭക്ഷണം കഴിച്ചത് ... തിരിച്ചുള്ള നടത്തത്തിനിടയില്‍ പലരും നെല്ലിമരത്തിന് ചുറ്റും പരതുന്നു .കിട്ടിയ നെല്ലിക്കകള്‍ വാരി വിഴുങ്ങുന്നു... വിശപ്പ് ഏ. എസ് . ഐ യ്ക്കും , കോണ്‍സ്റ്റബിളിനും , വിദ്യാര്‍ത്ഥിയ്ക്കും തുല്യമാണല്ലോ ....
തിരിച്ചുനടക്കുംവഴിയില്‍ ഒരിടത്തുനിന്നും വേറൊരു
ദിശയിലേയ്ക്ക് ഒരു വഴി പിരിഞ്ഞു പോകുന്നു ...അതു കണ്ടപ്പോള്‍ ജയപ്രകാശ് പറഞ്ഞു ,ഇതായിരുന്നു നമുക്ക് പോകേണ്ടിയിരുന്ന വഴി ... അതായത് ആനമറി ചെക്പോസ്റ്റില്‍ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ നടന്ന് വഴി പിരിഞ്ഞുപോകേണ്ടതിനു പകരം 5 മണിക്കൂര്‍ നേരം ഞങ്ങള്‍ നേര്‍ ദിശയില്‍ നടന്നു അതാണ് വഴി തെറ്റാന്‍ ഇടയാക്കിയത് .....
ഒടുവില്‍ നടന്ന് 10 മണിയോടുകൂടി ചെക്പോസ്റ്റിലെത്തി ആ
ശ്വാസത്തോടെ ശ്വാസം വിടുംപോള്‍ ഏറ്റവും അടുത്തുള്ള ഹോട്ടല്‍ എവിടെയെന്നതായിരുന്നു അന്വേഷണം ....




ശനിയാഴ്‌ച, ഡിസംബർ 26, 2009

ബാവലി - ബൈരക്കുപ്പ , കൃഷിക്കാഴ്ചകളുടെ യാത്ര.......




കേരള - കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ബാവലിയില്‍ നിന്നും ബൈരക്കുപ്പ വരെയുള്ള കര്‍ണ്ണാടക സംസ്ഥാനത്തുകൂടിയുള്ള കാല്‍നടയാത്ര വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു . കേരളത്തിലെ വയനാട് ജില്ലയില്‍ തിരുനെല്ലിക്കു സമീപം കാട്ടിക്കുളം എന്ന ചെറിയ ടൌണില്‍ നിന്നും ബസ്സ് മാര്‍ഗ്ഗം അതിര്‍ത്തിപ്രദേശമായ ബാവലിയിലെത്തി .അവിടെ കബനീനദിക്കു മറുകരയില്‍ നിന്നും ബൈരക്കുപ്പയിലേക്കുള്ള കാല്‍നടയാത്ര കേരളത്തേയും കര്‍ണ്ണാടകത്തേയും താരതമ്യം നടത്തുന്നതിന് നല്ല ഒരു അവസരമാണ് നല്‍കിയത്. കേരളത്തിലെ ഭൂപ്രദേശങ്ങള്‍ മുഴുവന്‍ തരിശിട്ടിരിക്കുകയോ നാണ്യവിളകള്‍ കൃഷിചെയ്യുകയോ കോണ്‍ക്രീറ്റിനാല്‍ മൂടപ്പെടുകയോ ചെയ്തിരിക്കുകയോ ആണെങ്കില്‍ കര്‍ണ്ണാടകയില്‍ , കബനീനദിയുടെ ഓരത്ത് തികച്ചും പൊന്നുവിളയുന്ന ഭൂമിയാണ് കാണുക .

നടവഴിയോരത്ത് മുഴുവലന്‍ നെല്‍വയലുകള്‍ ..... കൃഷിക്കാര്‍ നിലം ഒരുക്കുന്നതിലും ഞാറുനടുന്നതിലും മുഴുകിയിരിക്കുന്നു . ഒരിടത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുന്നു . നിരവധി സ്ത്രീ പുരുഷ തൊഴിലാളികള്‍ ഞാറുനടലില്‍ ഏര്‍പ്പെട്ടിരിക്കുന്നു . വഴിയോരത്തെ കൃഷിയിടങ്ങളില്‍ ചിലയിടങ്ങളില്‍ പുഴയില്‍ നിന്നും വെള്ളം എത്തിക്കാനുള്ള സംവിധാനമുണ്ട് . വഴിയരികിലെ പുല്‍പ്പരപ്പിരല്‍ കാളകളെ മേയ്ച്ചുനില്‍ക്കുകയായിരുന്ന കൃഷിക്കാരനോട് കുറേനേരം സംസാരിച്ചതില്‍ നിന്നും ആ പ്രദേശത്ത് മിക്ക വീടുകളിലും നാടന്‍ കാളകളുണ്ടെന്നും അവയെ എല്ലാവരും കൃഷിപ്പണിക്ക് ഉപയോഗിക്കാറുണ്ടെന്നും മനസ്സിലായി .ഇതിനു തെളിവെന്നവണ്ണം കുറച്ചകലെയായി മൂന്നു ജോഡിമൂരികളെ ഉപയോഗിച്ച് നിലം ഒരുക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ അവരുടെ അടുത്തേക്കുചെന്നു കുറേനേരം സംസാരിച്ചു . കൃഷിയേപ്പറ്റി അറിയാന്‍ വന്നവരാണെന്ന് പറഞ്ഞപ്പോള്‍ ആ നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് വളരേയേറ സന്തോഷം ഉണ്ടായി .അവരുടെ നിലം ഉഴല്‍ നിരന്തരം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന സുരേഷ് മാഷ് , തന്‍റെ കയ്യിലുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച് അവരുടെ ഉൌര്‍ച്ചപ്പാട്ട് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു . ആ പാട്ട് തികച്ചും ഹൃദ്യമായിരുന്നു . അവര്‍ക്ക് കൃഷി ഭക്ഷണമാണ്, വിനോദമാണ് , വിജ്ഞാനമാണ് ......ജീവിതമാണ് .... സംസ്കാരത്തിന്‍റെ ഭാഗമാണ് .....

കുറേ നേരം അവിടെ ചിവിട്ടശേഷം വീണ്ടും നടക്കാന്‍ ആരംഭിച്ചു .കത്തുന്ന വെയിലില്‍ കടുത്തദാഹം തോന്നിയപ്പോള്‍ അടുത്തുകണ്ടവീട്ടില്‍ കയറി വെള്ളംചോദിച്ചു .അത് ഒരു മലയാളി കുടുംബം താമസിച്ചിരുന്ന വീടായിരുന്നു .കബനീനദിക്കുമറുകരെയുള്ള കേരളത്തില്‍ നിന്നും വന്ന് അവിടെ താമസമാക്കിയ അവര്‍ക്ക് കുറച്ച് കൃഷിഭൂമിയുണ്ട് .ഇവരുടെ കൃഷിഭൂമി വൈദ്യുതവേലികെട്ടി തിരിച്ചിട്ടുണ്ട് . ഗ്രാമത്തിന് അതിരിടുന്ന കര്‍ണ്ണാടക വനത്തില്‍ നിന്നും കൃഷിഭൂമിമുറിച്ചുകടന്ന് കേരളത്തിലെ വനത്തിലേക്ക് ആനകളും മറ്റും സഞ്ചരിക്കാറുണ്ട് . ചിലപ്പോള്‍ ഇവ കൃഷിഭൂമിയില്‍ നിന്നും ഭക്ഷണം ശേഖരിക്കും ... ആനക്ക് കാടും കൃഷിയും തമ്മില്‍ വ്യത്യാസമില്ല , കര്‍ണ്ണാടകം - കേരളം എന്ന രാഷ്ട്രീയവുമില്ലല്ലോ ...

കുറേ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ കടയുടെ മുന്നിലെത്തി . അത് ഒരു മലയാളിയുടെ കടയായിരുന്നു , ആ കടക്കാരനില്‍ നിന്നും അവിടെയുണ്ടായിരുന്ന കന്നട യുവാവില്‍ നിന്നും ആ പ്രദേശത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .അവിടെ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന പുരുഷതൊഴിലാളിക്ക് 120 രൂപ കൂലിയുണ്ട് .സ്ത്രീകള്‍ക്ക് 70 രൂപയും . എന്നാല്‍ മരപ്പണിക്കാര്‍ക്ക് 250 രൂപയാണ് കൂലി . ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡണ്ട് മലയാളിയാണ് . വളരെക്കുറച്ച് മലയാളികള്‍ മാത്രമേ അവിടെയുള്ളൂ ... അവിടുത്തെ ഭൂരിഭാഗം ജനങ്ങളും വേടര്‍ എന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് .... ടിപ്പുവിന്‍റെ പടയോട്ടകാലത്ത് ചിത്രദുര്‍ഗ്ഗയില്‍ നിന്നും ഓടിപ്പോന്നവരുടെ പിന്‍ഗാമികളാണ് ഗ്രാമത്തിലുള്ളവരെല്ലാം ...ഇവര്‍ ആയിരം കുടുംബത്തോളം വരും . ബാവലി - ബൈരക്കുപ്പ പാതയോരത്ത് കണ്ട വീടുകള്‍ എല്ലാം ലാളിത്യം നിറഞ്ഞതായിരുന്നു . ഓലയും മുളയും കൊണ്ടുള്ളവ , പുല്ലുമേഞ്ഞവ... വളരേക്കുറച്ചുദൂരം വളരേക്കൂടുതല്‍ സമയമെടുത്ത് നടന്നുതീര്ടത്ത ഞങ്ങള്‍ കര്‍ണ്ണാടകയിലെ ഗ്രാമക്കാഴ്ചകള്‍ മനസ്സില്‍ ഒപ്പിയെടുത്തു . ആ കാല്‍നടയാത്ര അവസാനിച്ചത് ബൈരക്കുപ്പയിലെ കടവിലാണ് . അവിടെനിന്നും കേരളത്തിലെ പെരിക്കല്ലൂര്‍ കടവിലേക്ക് വഞ്ചിയാത്ര .. മടങ്ങുംപോള്‍ മനസ്സിലുണ്ടായിരുന്നത് കേരളം ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന തെറ്റായ പാതയുടെ ഭീകരതയാണ് ( 2008 ജൂലൈ )




ചൊവ്വാഴ്ച, ഡിസംബർ 15, 2009

ഒരു നെല്‍ കര്‍ഷകനെ പരിചയപ്പെടുത്തുന്നു


കൃഷ്ണന്‍കുട്ടി 64 വയസ്സ് , ചെട്ടിയാരത്ത് വീട് , കോമംഗലം ,കൂറ്റനാട് , പാലക്കാട് ............. ആദ്യം കല്‍പ്പണിക്കാരനായിരുന്നു . എന്നാലും കുടുംബം വക ഒരേക്ര നെല്‍വയലില്‍ വര്‍ഷാവര്‍ഷം കൃഷി നടത്തുമായിരുന്നു .ഇപ്പോള്‍ കല്‍പ്പണി പൂര്‍ണമായും ഉപേക്ഷിച്ച് കൃഷിപ്പണിയില്‍ത്തന്നെയാണ് .സ്വന്തം ഉടമസ്ഥതയിലുള്ള ഒരേക്ര നെല്‍കൃഷിക്കുപുറമേ രണ്ടേക്കര്‍ കൂടി ഇത്തവണ പാട്ടത്തിനെടുത്ത്കൃഷി ചെ
യ്തിട്ടുണ്ട് . നെല്‍കൃഷിയുടെ ദൈര്‍ഘ്
യം താരതമ്യേന കുറവാണ് , പക്ഷേ അനിശ്ചിത ത്വം കൂടുതലാണ് .മഴ കൂടിയാലും കുറഞ്ഞാലും കൃഷിയെ ബാധിക്കും . ഇത്തവണ തുലാമഴ കുറച്ച് വൈകി എത്തിയത് ഇദ്ദേഹത്തിന്‍റെ കൃഷിയേയും ബാധിച്ചു . വെള്ളം വറ്റാന്‍ തുടങ്ങിയപ്പോള്‍ തേവേണ്ടിവന്നു .പേത്തി എന്ന നാടന്‍ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചത് . രാവിലെ നാല് മണിക്ക് തേവാനിറങ്ങിയാല്‍ ഏഴ് മണി വരെ തേവും .കുറച്ച് ദിവസം ഇങ്ങിനെ കഷ്ടപ്പെട്ടുവെങ്കിലും വൈകാതെ മഴ അനുഗ്രഹിച്ചു . തന്‍റെ പേത്തിത്തേക്കും കൃഷിയും ഇദ്ദേഹം ഡോകുമെന്‍റ് ചെയ്യുകയുണ്ടായി. അതായത് ഫോട്ടോഗ്രാഫറായമരുമകനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചുവച്ചു ഇദ്ദേഹത്തിന്‍റെ മകനും എന്‍റെ സുഹൃത്തുമായ ജയപ്രകാശാണ് ഫോട്ടോ എടുത്തതിനെപ്പറ്റി എന്നോട് പറഞ്ഞത് . രാത്രി വളരെ വൈകിയ ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു അത് .ഫോട്ടോകള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കൊണ്ടുവരാം എന്ന് ജയപ്രകാശ് പറഞ്ഞു ഞാന്‍ സമ്മതിക്കുകയും ചെയ്തു....
ആശ്ചര്യകരമെന്ന് പറയട്ടേ , പിറ്റേന്ന് രാവിലെ ഞാ
ന്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിന് മുന്‍പേ കൃഷ്ണന്‍കുട്ടിയേട്ടന്‍ എന്‍റെ വീട്ടിലെത്തിയിരിക്കുന്നു ....... ഫോട്ടോ എന്നെ കാണിക്കുന്നതിനായി .... അദ്ദേഹത്തിന്‍റെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നുനിന്നിരുന്നു .
ഒരു ശിശു വളര്‍ന്നു വലുതാ
കുന്നത് അതിന്‍റെ രക്ഷാകര്‍ത്താക്കള്‍ എങ്ങിനെ ആസ്വദിക്കുന്നുവോ , അതുപോലെയാണ് കര്‍ഷകനും തന്‍റെ വിളയെ കാണുന്നത് ..... അതിന്‍റെ വികാസ പരിണാമങ്ങളേക്കുറിച്ച്
ആരോടെങ്കിലും പറയാന്‍ അയാള്‍ ആഗ്രഹിക്കും , കേള്‍ക്കാന്‍ അല്‍പ്പമെങ്കിലും തയ്യാറുള്ള ഒരാളെക്കിട്ടിയാല്‍
അയാള്‍ പരമസന്തുഷ്ടനായി ...
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കൃഷിയേക്കുറിച്ച് സംസാ
രിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങളില്ല . എല്ലാവരും മക്കളെ ഐടിയും എഞ്ചിനീയറിഗും പഠിപ്പിച്ച് വന്‍ കംപനികള്‍ക്ക് അടിമപ്പണിക്ക് വിട്ടുകൊടുക്കുന്നു . സ്വന്തം ചിന്തകളേയും വികാരങ്ങളേയും കംപനികളുടെ താത്പര്യത്തിന് മാത്രം ആക്കുന്ന
കുട്ടികളാകട്ടെ സാതന്ത്ര്യം പോലും അടിയറവെക്കുന്നു .
ഒരു പ്രദേശത്ത് ഇച്ഛാശക്തിയുള്ള പത്ത് ചെറുപ്പക്കാ
രുടെ സംഘമുണ്ടെങ്കില്‍ നമ്മുടെ വയലുകള്‍ തരിശുകിടക്കില്ല .അവിടെ നെല്ല് നൂറുമേനി വിളയും . നാടന്‍ മത്സ്യങ്ങളും കുഞ്ഞുജീവികളും വംശനാശം വരാതെ രക്ഷപ്പെടും . നിലവില്‍ എത്ര പ്രതികൂലമായ കാലാവസ്ഥയാണെങ്കിലും നല്ലൊരു നാളെയെ ഞാന്‍
സ്വപ്നം കാണുന്നു ..........





















ചൊവ്വാഴ്ച, ഡിസംബർ 08, 2009

വനപാതകളിലെ ഗതാഗതം നിരോധിക്കുക




കേരളത്തേയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 212ല്‍ രാത്രിയില്‍ വാഹനം ഓടിക്കുന്നത് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിലക്കി . ഇതേത്തുടര്‍ന്ന് ഇരു പക്ഷത്തേയും മനുഷ്യസ്നേഹികള്‍ ???? ഉടക്കിനില്‍പ്പാണ് . ദക്ഷിണേന്ത്യയില്‍ താരതമ്യേന വന്യജീവികള്‍ കൂടുതലുള്ള മേഖലയാണ് , ബന്ദിപ്പൂര്‍ - മുത്തങ്ങ മേഖല . ഇതിലൂടെയുള്ള ഗതാഗതം മറ്റേതൊരു കമേഴ്സ്യല്‍ മേഖലയിലേയും പോലെ കൂടിയ അളവിലാണുള്ളത് . ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും സ്വകാര്യ കാറുകളും മറ്റുമായി നിരവധി വാഹനങ്ങള്‍ ഇവിടെ അനേകം വന്യജീവികളെ കൊന്നൊടുക്കിയിട്ടുണ്ട് .അയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇതുവഴിയുള്ള രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയത് .എന്നാല്‍ ഈ നിരോധനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാതെ മനുഷ്യസ്നേഹികളും ??? മറ്റ് ഉത്തരവാദിത്വപ്പെട്ടവരും ??? അങ്കത്തിനിറങ്ങിയിരിക്കുന്നു . ഈ ഭൂമി ഇവിടെയുള്ള നിരവധി ജീവജാലങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് എല്ലാവരും മറക്കുന്നു . എല്ലാം മനുഷ്യന് സുഗഭോഗങ്ങള്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടാതാണെന്ന മിഥ്യാ ധാരണ സമൂഹം മുറുകെപ്പിടിച്ചിരിക്കുന്നു . നാഷണല്‍ ഹൈവേ 212 കൂടാതെ മറ്റു നിരവധി റോഡുകളും വനമേഖലകളില്‍ക്കൂടി കടന്നുപോകുന്നുണ്ട് . ഇവിടെയെല്ലാം രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം . വന്യജീവികള്‍ കൂടുതലുള്ളയിടങ്ങളില്‍ റോഡുകള്‍ എന്നെന്നേക്കുമായി അടച്ചിടാന്‍ ധൈര്യം കാണിക്കണം .വനമേഖലകളില്‍ക്കൂടി കടന്നുപോകുന്ന മറ്റുറോഡുകളില്‍ രാവിലെ 9 നും വൈകുന്നേരം 4 നും ഇടയില്‍ മാത്രം ഗതാഗതം അനുവദിച്ചാല്‍ മതിയാകും .മറ്റു സമയത്ത് മൃഗങ്ങള്‍ റോഡുപയോഗിക്കട്ടേ ..... വന്യജീവികളുടെ സംരക്ഷണാര്‍ത്ഥം ചാലക്കുടിയില്‍ നിന്നും പറംപിക്കുളത്തേക്കുള്ള റോഡ് അടച്ചുപൂട്ടിയത് അധികാരികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകട്ടേ ...കാടെല്ലാം നാടായി മാറിയതിനാല്‍ ഇത്തിരിവട്ടത്തിനുള്ളില്‍ ( വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ) ഒതുങ്ങിപ്പോയ മൃഗങ്ങളെ അവിടേയും കിടത്തിപ്പൊറുപ്പിക്കാന്‍ അനുവദിക്കാത്ത മനുഷ്യന്‍റെ അധിനിവേശസ്വഭാവം ലജ്ജാകരമാണ് . വനപാതകളില്‍ അഴിഞ്ഞാടാന്‍ ചെല്ലുന്ന ടൂറിസ്റ്റുകള്‍ ( സ്വന്തം നാട്ടില്‍ ചെയ്യാന്‍ പറ്റാത്ത വൃത്തികേടുകള്‍ മറുനാട്ടില്‍ ചെയ്യുന്നവര്‍ ) പലപ്പോഴും മൃഗങ്ങള്‍ക്ക് പേടിസ്വപ്നമാണ് . ഇവര്‍ സൃഷ്ടിക്കുന്ന കാട്ടുതീയും മലിനീകരണവും വേറേ.... സംരക്ഷിതപ്രദേശങ്ങള്‍ സംരക്ഷിതപ്രദേശങ്ങളായിത്തന്നെ നില്‍ക്കണം . യതിനാല്‍ നാട്ടുമനുഷ്യന്‍ അങ്ങോട്ടു ചെല്ലരുത് . വരും തലമുറക്ക് കൈമാറാല്‍ ഇത്തിരി പച്ചത്തുരുത്തുകളെങ്കിലും ഇവിടെ ബാക്കിയുണ്ടാവണം ... അതിനുവേണ്ടിയാവട്ടേ നമ്മുടെ യുദ്ധങ്ങള്‍ ...




വ്യാഴാഴ്‌ച, ഡിസംബർ 03, 2009

ട്രാക്ടര്‍ ചാണകമിടുന്നില്ല ......


സ്വാതന്ത്രാനന്തര ഭാരതം കണ്ട പ്രധാന രണ്ടു വിപ്ലവങ്ങളായിരുന്നു ഹരിതവിപ്ലവവും ധവളവിപ്ലവവും . ഹരിതവിപ്ലവം അവശേഷിപ്പിച്ചത് കീടനാശിനികളും രാസവളങ്ങളും കൊണ്ട് മലിനീകരിക്കപ്പെട്ട കൃഷിയിടങ്ങളേയാണെങ്കില്‍ ധവളവിപ്ലവം കൊണ്ടെത്തിച്ചത് തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ വംശനാശത്തിലേക്കായിരുന്നു . പശു എന്നാല്‍ പാല്‍ തരുന്ന ഒരു മൃഗം എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങള്‍ക്ക് കൊലക്കത്തിയാണ് സമ്മാനിച്ചത് .യൂറോപ്യന്‍ പശു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുംപോള്‍ പാല്‍ ലഭ്യത കുറവായിരിക്കാം ....പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതും ചാണകവും ഗോമൂത്രവും ഒന്നാന്തരം വളം , കീടനാശിനി എന്നതാണെന്നതും മറച്ചുവെക്കപ്പെട്ടു .അതോടെ ഗ്രാമീണമേഖലകള്‍ പോലും പെട്രോള്‍ ,ഡീസല്‍,രാസവളം , കീടനാശിനി എന്നിവക്ക് അടിമപ്പെടേണ്ടിവന്നു .കര്‍ഷകരുടെ ചെറുകിട ആവശ്യങ്ങള്‍ക്ക് സഹായകരമായിരുന്ന കാളവണ്ടി അപരിഷ് കൃതമാണെന്നൊരു ചിന്തവന്നു . എന്നാല്‍ ഇതൊരു നോണ്‍ പൊളൂട്ടിങ്ങ് വെഹിക്കിള്‍ ആണെന്നത് ചിന്തിക്കാന്‍ പുരോഗമന കാലത്ത് ആരുമില്ലാതായി . ഹരിതവിപ്ലവകാലത്ത് രാസവളം കീടനാശിനി എന്നിവ കോരിച്ചൊരിയപ്പെട്ട സംസ്ഥാനമായ ഹരിയാനയില്‍ ബേങ്കുകള്‍ ട്രാക്ടര്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ഉദാരമായി വായ്പകള്‍ നല്‍കി . എല്ലാകര്‍ഷകരും മത്സരിച്ച് ട്രാക്ടര്‍ വാങ്ങി .ഒടുവില്‍ രാസവളം കീടനാശിനി എന്നിവ മണ്ണിനെ നശിപ്പിച്ച് കൃഷി നഷ്ടമാക്കി .ലോണ്‍ തിരിച്ചടവ് മുടങ്ങി , കൂടാതെ ട്രാക്ടര്‍ ഒാ ടണമെങ്കില്‍ ഡീസലും അനുബന്ധചിലവുകള്‍ വേറേയും . ഒടുവില്‍ കര്‍ഷകര്‍ മഹത്തായ സത്യം വിളിച്ചു പറയാന്‍ നിര്‍ബന്ധിതരായി , ട്രാക്ടര്‍ ചാണകമിടുന്നില്ല........ നിലം ഉഴാന്‍ കാളയുണ്ടായിരുന്നെങ്കില്‍ ഇന്ധനമായി പുല്ലുനല്‍കിയാല്‍ മതിയായിരുന്നു പകരം പുറത്തുവിടുന്ന ചാണകം വളമായി ഉപയോഗിക്കുകയും ചെയ്യാം മണ്ണ് ന ന്നാവുകയും ചെയ്യും . പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത പശു ഇനങ്ങളില്‍ കാളകള്‍ക്ക് വണ്ടിവലിക്കാനോ നിലം ഉഴാനോ ഉള്ള ശേഷി ഇല്ല .പോരാത്തതിന് അവ പാല്‍ തരാത്ത ജീവികളായതുകൊണ്ട് ഇറച്ചിതീനികളായ മൃഗങ്ങളുടെ കൊലക്കത്തിക്ക് കൊടുക്കാനാണ് വിദഗ്ദന്‍മാര്‍ ഉപദേശിച്ചത് .കര്‍ഷകര്‍ ആ വഴിക്ക്തിരിഞ്ഞു.(ഇപ്പോള്‍ ഭാരതത്തില്‍ പ്രതിദിനം ഒരു ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് . കിടാവുകളില്‍ 65ശതമാനത്തേയും കൂടിയ വിലക്ക് മാംസമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു .കേരളത്തില്‍ പ്രതിവര്‍ഷം 30ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് .ഇങ്ങനെ കൊലപാതകനിരക്ക് തുടര്‍ന്നാല്‍ 12 വര്‍ഷം കൊണ്ട് ഭാരതത്തില്‍ പശു ഇല്ലാതാവും )വിദേശ പശു ഇനത്തിന് കൂടുതല്‍ പരിചരണവും കൂടുതല്‍ ഭക്ഷണവും വേണം എന്നത് പശു വളര്‍ത്തല്‍ ഒരു ഭാരിച്ച ജോലിയാക്കി മാറ്റി .എന്നാല്‍ നാടന്‍ പശുവിന്‍റെ ഇക്കാര്യത്തിലുള്ള മേന്‍മ മൂടിവെക്കപ്പെട്ടു .രോഗപ്രതിരോധശേഷി കൂടുതലാണെന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും വിദഗ്ദന്‍മാര്‍ക്ക് പ്ലസ് പോയിന്‍റുകളായിരുന്നില്ല . ആയതിനാല്‍ ഭാരതീയ പശു വര്‍ഗ്ഗങ്ങള്‍ ക്രമേണ ഇറച്ചിയാക്കപ്പെട്ടു .ഭാരതീയ തനത് പശു വര്‍ഗ്ഗങ്ങളില്‍ എഴുപതോളം എണ്ണമാണ് വംശം അറ്റുപോയത് . അതില്‍ വിദഗ്ധന്‍മാര്‍ക്കുള്ളപങ്ക് ചില്ലറയല്ല .എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില
ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ .....
മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് -
ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )