വ്യാഴാഴ്‌ച, ജൂൺ 16, 2011

റബ്ബറേ നന്ദി...


റബ്ബറേ.... ആമസോണിന്റെ കരയുന്ന മരമേ മദ്ധതിരുവിതാംകൂറുകാരന്റെയും ഇപ്പോള്‍ കേരളം എന്ന റബ്ബറളത്തിന്റേയും ആശ്രയമേ നിനക്ക് നന്ദി... ഒരു കാലത്ത് ഏകവിളത്തോട്ടം എന്ന കാരണത്താല്‍ സസ്യവൈവിധ്യം ഇല്ലെന്ന കുററം റബ്ബര്‍ത്തോട്ടങ്ങള്‍ക്കുമേല്‍ ചുമത്തിയെങ്കിലും , റബ്ബര്‍ത്തോട്ടങ്ങള്‍ ചെയ്ത മഹത്തായൊരു കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അതായത് നാട്ടിലെ മറ്റേതൊരു ഭൂമിയും തുണ്ടുകളായി മുറിഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ പാലുതന്നു പോറ്റുന്നു എന്ന കാരണത്താല്‍ ആ ഭൂമികള്‍ വന്യമായി സംരക്ഷിയ്ക്കപ്പെട്ടു.വന്യം എന്നുപറഞ്ഞാല്‍ ദിവസത്തില്‍ കേവലം രണ്ടുമനുഷ്യന്‍മാര്‍ മാത്രം സഞ്ചരിയ്ക്കുന്ന ( ടാപ്പിങ്ങുകാരനും പാലെടുക്കുന്ന ആളും ) മറ്റു സമയങ്ങളില്‍ ഇതര ജീവജാലങ്ങള്‍ പെരുമാറുന്ന ഭൂമിയായി മാറ്റപ്പെട്ടു. നാട്ടിലെ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടപ്പോള്‍ റബ്ബര്‍ മരങ്ങള്‍ കവചമായി നിന്ന കുന്നുകള്‍ സംരക്ഷിയ്കപ്പെട്ടു. അതായത് റബ്ബര്‍ കുന്നുകളെ സംരക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ ഏകവിളത്തോട്ടങ്ങളായതിനാല്‍ ജൈവ വൈവിധ്യം ഇല്ലാതാകുന്നു എന്നത് ശരി തന്നെ .എന്നാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിളകള്‍ സാധ്യമാണ് .കൈതച്ചക്ക മുതല്‍ മറ്റനേകം വിളകള്‍ ഇടവിളയായി നട്ട് ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന നക്കാപ്പിച്ചാ സബ്സിഡിയ്ക്കുവേണ്ടി കര്‍ഷകര്‍ റബ്ബര്‍ത്തോട്ടങ്ങളെ ഏകവിളത്തോട്ടങ്ങളാക്കി നിലനിര്‍ത്തുന്നു. റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിള നടപ്പാക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന തുകയുടെ നാലിരട്ടി തുക കര്‍ഷകര്‍ക്ക് ലഭിയ്ക്കും .ബഹുവിളയിലൂടെ റബ്ബര്‍ത്തോട്ടങ്ങള്‍ ലഘുവനത്തിന്റെ ഗുണം നല്‍കുകയും ചെയ്യും . റബ്ബറേ നീ കരയുന്ന മരം മാത്രമല്ല.... , കുന്നുകളുടേയും വന്യതയുടെയും കരച്ചില്‍ മാറ്റിയ മരം കൂടിയാണ്.....

posted by
shinojacob shino jacob SHINO JACOB SHINOJACOB

ശനിയാഴ്‌ച, ജൂൺ 11, 2011

കുളം കുഴിച്ചവരുണ്ടോ ????


വാപീ കൂപ തടാഗാനി

ദേവതായ തനാനിച,

അന്നപ്രദാന, മാരാമ:

പൂര്‍ത്തമിത്യ ദിധീയതേ


( കുളം, കിണര്‍,തടാകം

എന്നീ ജലാശയങ്ങളുടെ നിര്‍മ്മാണവും

വനവല്‍ക്കരണവും

അന്നദാനവും

പൂന്തോട്ടനിര്‍മ്മാണവും

സത്കര്‍മ്മങ്ങളില്‍പ്പെടുന്നു )

മേല്‍ക്കൊടുത്ത ശ്ലോകം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം കഴിഞ്ഞ ഒരു അന്‍പതു വര്‍ഷത്തിനുളളില്‍ നമ്മുടെ നാട്ടില്‍ ആരെങ്കിലും കുളം നിര്‍മ്മിച്ചിട്ടുണ്ടോ എന്നതാണ്. എന്റെ നാട്ടില്‍ നിരവധി കുളങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും അടുത്തകാലത്ത് നിര്‍മ്മിച്ചവയല്ല. പലതും ഒരു തലമുറയ്ക്കുമുന്‍പേ നിര്‍മ്മിയ്ക്കപ്പെട്ടവയാണ്...

കുളങ്ങള്‍ പൊതു ഇടങ്ങളാണ്, ഏത് പ്രായക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കുളത്തില്‍ കുളിയ്ക്കുക എന്നത് . കാലപ്രവാഹത്തില്‍ നമ്മുടെ സംസ്കാര,സാമൂഹിക രീതികള്‍ മാറിയതുകൊണ്ടോ, കൃഷി പുറകോട്ടുപോകുന്നത് കൊണ്ടോ ആയിരിയ്ക്കാം ആരും കുളങ്ങള്‍ കുഴിയ്ക്കാത്തത്.

ആധുനിക കാലത്ത് പാറമടകള്‍ ഉപയോഗശേഷം കുളങ്ങള്‍ / ജലാശയങ്ങള്‍ എന്നിവ ആയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും , ജനകീയാസൂത്രണ / തൊഴിലുറപ്പ് പദ്ധതിക്കാലത്ത് കുളങ്ങള്‍ വൃത്തിയാക്കിയ കണക്കുകളുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിക്കാലത്ത് വന്‍കിട അണക്കെട്ടുകളും പണംവാരി ജലസേചന പദ്ധകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് കുളം കുഴിച്ചു എന്നത്.

ആധുനിക സ്വിമ്മിങ്ങ് പൂളുകള്‍ വീടുകളില്‍ കുട്ടികളുടെ ജീവനെടുക്കാന്‍ വേണ്ടുന്ന പൊങ്ങച്ചങ്ങളാകുമ്പോള്‍ , ഉള്ള നാടന്‍ കുളങ്ങള്‍ മണ്ണിട്ടുമൂടി കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു.



posted by

shinojacob shino jacob koottanad SHINOJACOB SHINO JACOB KOOTTANAD





ഞായറാഴ്‌ച, ജൂൺ 05, 2011

മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് തുടക്കം

കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍വെച്ചുപിടിപ്പിയ്ക്കുക
എന്ന സേവ
നം ചെയ്തുവരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിയ്ക്കുകയും അവയെല്ലാം ഇപ്പോള്‍ വളര്‍ന്നുവലുതാവുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയകൂട്ടായ്മ വെച്ചുപിടിപ്പിയ്ക്കുക.

4/06/2011 ന് വട്ടേനാട് ജി എല്‍ പി സ്കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ബി പി ഒ പി രാധാകൃഷ്ണന്‍ , പി ടി എ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ , ജനകീയകൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , പി വി ഇബ്രാഹിം , പല്ലീരി സന്തോഷ് , കെവി ജിതിന്‍ , കെവി വിശ്വനാഥന്‍ , ഷിനോജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .












posted by

shinojacob shino jacob SHINOJACOB SHINO JACOB

ശനിയാഴ്‌ച, മേയ് 28, 2011

ഹത്യയില്‍നിന്നും രക്ഷപ്പെട്ടവള്‍...



കാലിവളര്‍ത്തല്‍ സ്റ്റാറ്റസ് ഉള്ള പണിയൊന്നുമല്ല. ലാഭം ഇല്ലാതെ ഒരു മൃഗത്തെ വളര്‍ത്തുക എന്നത് ഇക്കാലത്ത് പൊട്ടത്തരം തന്നെയാണ് .കാലം മാറിയാല്‍ എന്താകുമോ എന്തോ.... ഞാന്‍ പരിചയപ്പെട്ട ഒരാള്‍ ഒരു പശുവിനെ വെറുതേ വളര്‍ത്തുന്നു.... തറവാട് ഭാഗം വെയ്ക്കുന്ന സമയത്ത് ആര്‍ക്കും വേണ്ടാതെ അറവുകാരന് കൊടുക്കാന്‍ നിര്‍ത്തിയതായിരുന്നു ആ പശുവിനെ. എന്നാല്‍ ഈ മനുഷ്യന്‍ പശുവിനെ താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക കൊണ്ടുവന്ന് ഇപ്പോഴും പോറ്റിക്കൊണ്ടിരിയ്ക്കുന്നു.

ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ്ഗോപാല്‍ജിയാണ് ആ മനുഷ്യന്‍.


കാലം മറുപടി പറയട്ടേ.......

അല്ല പറയുകതന്നെ ചെയ്യും......ലാഭം കിട്ടിയാല്‍ മനുഷ്യനേയും കൊല്ലുന്ന കറുത്തകാലം പോയല്ലേ മതിയാവൂ...

posted by

shinojacob shino jacob koottanad SHINOJACOB SHINO JACOBKOOTTANAD

ഞായറാഴ്‌ച, മേയ് 01, 2011

ഫ്ലെക്സ് ഉപയോഗിയ്ക്കുന്നവരോട്...



തുണി ബേനറിന് പകരക്കാരനായി എത്തിയ ഫ്ലെക്സ് ബോര്‍ഡുകള്‍ സര്‍വ്വവ്യാപിയായിരിയ്ക്കുകയാണ് .മണ്ണില്‍ ലയിച്ചുചേരാത്ത , പ്ലാസ്റ്റിക്കിന്റെ വകഭേദമായ ഫ്ലെക്സ് ഇക്കാരണത്താല്‍ അനവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് .എന്നാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നതിന്റെ സൌകര്യം നിമിത്തം ജനങ്ങള്‍ ഫ്ലെക്സ് ബോര്‍ഡിനെ കൈവിടുന്നുമില്ല .

ഈ സാഹചര്യത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പുനരുപയോഗിയ്ക്കുക എന്നത് ചിന്തനീയമാണ് .ഇപ്പോള്‍ പലയിടത്തും ആട്ടിന്‍കൂടും കോഴിക്കൂടും മറ്റു ഷെഡുകളും മേയുന്നത് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് .പൊതുപരിപാടികളുടേയും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞയുടന്‍ പലരും കൈക്കലാക്കി പുനരുപയോഗിയ്ക്കുന്നുണ്ട് .

ആയതിനാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം തങ്ങളുടെ ഫ്ലെക്സ് ബോര്‍ഡില്‍ തുളയോ മറ്റുകേടുപാടുകളോ വരുത്താതെ സ്ഥാപിയ്ക്കണമെന്നതാണ് ... കുറഞ്ഞപക്ഷം ആളുകള്‍ വിലകൊടുത്ത് പ്ലാസ്റ്റിക്ക് മേച്ചില്‍ ഷീറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.........

posted by


shinojacob shino jacob SHINOJACOB SHINO JACOB

വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

ഖദര്‍ ധരിയ്ക്കുന്നതെന്തിന്...?

" ചര്‍ക്കയില്‍ നൂല്‍ക്കുന്ന ഓരോ ഇഴയിലും ശാന്തി , സദ്ഭാവന ,സ്നേഹം ഇവ നിറഞ്ഞിരിയ്ക്കുന്നു " മഹാത്മാഗാന്ധി.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ഒരു ആയുധമായിരുന്നു ചര്‍ക്ക .ചര്‍ക്കയില്‍ നൂറ്റ നൂല്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് വിദേശകുത്തകകള്‍ക്കെതിരേ ധീരമായി അക്കാലത്ത് പ്രതിരോധം സംഘടിപ്പിച്ചു.
ഇതേ പ്രതിരോധത്തിന് ഇന്നും പ്രസക്തിയുണ്ട് . കേരളത്തിലെ ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ പണിയെടുക്കുന്ന നെയ്ത്ത് മേഖലയില്‍ ഒരു ചര്‍ക്കത്തൊഴിലാളിയ്ക്ക് 60 രൂപയും ഒരു നെയ്ത്ത് തൊഴിലാളിയ്ക്ക് 75 രൂപയും ശരാശരി ദിവസവേതനം ലഭിയ്ക്കുന്നു .ഇക്കാലത്ത് ചെറുതാണെങ്കിലും ഈ തുകകൊണ്ട് ആയിരക്കണക്കന് ദരിദ്രകുടുംബങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്നു .
ഒരു ഖദര്‍ വസ്ത്രം നാം വാങ്ങി ധരിയ്ക്കുമ്പോള്‍ അത് ഒരു ചെറിയ കുടുംബത്തിന് കച്ചിത്തുരുമ്പാകുന്നു....
ചിന്തിയ്ക്കൂ,,, നമ്മുടെ പണം ആഗോള ഭീമന്‍ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ളതാകണോ...?

(തൃത്താല , മേഴത്തൂരിലെ കോഴിക്കോട് സര്‍വ്വോദയ സംഘം നെയ്ത്തുശാലയില്‍ നിന്നുള്ള ചിത്രങ്ങള്‍.. മേനേജര്‍ - ശിവാനന്ദന്‍ 9744616063 )


















posted by,



shinojacob shino jacob SHINOJACOB SHINO JACOB

ബുധനാഴ്‌ച, ഏപ്രിൽ 20, 2011

അണ്ണാറക്കണ്ണനും തന്നാലായത്...


അണ്ണാറക്കണ്ണനും തന്നാലായത് എന്നത് വെറുമൊരു പഴഞ്ചൊല്ലുമാത്രമല്ല , ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഒരു മുദ്രാവാക്യമായി അത് മാറുകയാണ് .കാരണം വലിയ കാര്യങ്ങള്‍ പോലും ചെറിയ ഒരു തുടക്കംകൊണ്ട് മാത്രം വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞ മാതൃകകള്‍ നമുക്കുമുന്നിലുണ്ട്. ഇത്തരം ചെറിയ തുടക്കങ്ങളിടാന്‍ നമ്മുടെ യുവതലമുറയായ അണ്ണാറക്കണ്ണന്‍മാര്‍ മുന്നോട്ടുവരേണ്ടതുണ്ട്.

യൂ ട്യൂബില്‍ അടുത്തിടെ കണ്ട ഈ വീഡിയോ നോക്കൂ... നിയമപാലകരും മന്ത്രിയും മുതിര്‍ന്ന തലമുറയുമെല്ലാം നിഷ്ക്രിയരായിരിയ്ക്കുന്ന വേളയില്‍ കേവലം ഒരുകൊച്ചു പയ്യന്‍ വലിയൊരു പ്രവര്‍ത്തനത്തിന് തുടക്കമിടുന്നു , ആയത് ഒരു തിരമാലപോലെ വ്യാപിച്ച് വലിയൊരു പ്രതിസന്ധിയെ നീക്കം ചെയ്യുന്നു .

നമുക്ക് അണ്ണാറക്കണ്ണന്‍മാരായി മാറാം......

click here


posted by ,

shinojacob – shino jacob -SHINOJACOB – SHINO JACOB

ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

വൊഡാഫോണ്‍ മരങ്ങള്‍

നാലുവരിപ്പാതയിലൂടെ കുതിച്ചുപായുന്ന നമ്മള്‍ റോഡിന്റെ സുഖത്തില്‍ രമിയ്ക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍ നമ്മുടെ നെറുകയില്‍ പതിയ്ക്കുന്നത് നാം ശ്രദ്ധിയ്ക്കുന്നില്ല .... അന്‍പത് ഡിഗ്രിയോളം ചൂടില്‍തിളയ്ക്കുന്ന ഈ റോഡിലൂടെ എ സി കാറിലല്ലാതെയുള്ള യാത്ര ദുഷ്കരമാവും.ആരെങ്കിലും നടന്ന് സഞ്ചരിയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരു കിലോമീറ്റര്‍ ചെല്ലുന്നതിനു മുന്‍പേ അയാള്‍ വെയില്‍കൊണ്ട് കുഴഞ്ഞ് വീണിട്ടുണ്ടാവും.ഇതാണ് കേരളത്തിലെ നിവിലുള്ള ഹൈവേറോഡുകളുടെ അവസ്ഥ .

എന്നാല്‍ കേരളത്തിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ വര്‍‍ങ്ങള്‍ക്കമുന്‍പേയുള്ള തമിഴ് നാട്ടില്‍ അവര്‍ പാതയോരങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു . മിയ്ക്കവാറും ഇടങ്ങളില്‍ അത് പുളിമരമായിരിയ്ക്കും. അത് തണലും വരുമാനവും നല്‍കുന്നു.

ഇവിടെയാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാനാവുക. എത്ര വികസിച്ചാലും ഗ്രാമം ( ഇത്തിരി പച്ചപ്പ് ) എന്നത് തമിഴന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. എന്നാല്‍ ഗ്രാമം , മരങ്ങള്‍ എന്നൊക്കെ പറയുന്നത് നിന്ദ്യമായ എന്തോ ഒന്നാണെന്ന് വികസനവാദി മലയാളി കരുതുന്നു.

എന്തൊക്കെയായാലും നമ്മുടെ ഹൈവേകളില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ നല്ല ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് .ആയതില്‍ മലയാളിയ്ക്കുള്ള പങ്ക് എന്തുമാത്രമുണ്ടെന്നതേ നോക്കേണ്ടതുള്ളൂ.... ഇവിടെയിതാ ( എറണാകുളം - ആലുവ നാലുവരിപ്പാത ) ബഹുരാഷ്ട്ര കമ്പനിയായ വൊഡാഫോണ്‍ ആണ് മലയാളിയ്ക്ക് തണലിനായി പണം മുടക്കിയിരിയ്ക്കുന്നത്






















posted by shinojacob - shino jacob - SHINOJACOB - SHINO JACOB


തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

തണ്ണീര്‍പ്പന്തല്‍ തിരിച്ചുവരുന്നു..



പണ്ട് രാജഭരണകാലങ്ങളില്‍ വഴിയോരങ്ങളില്‍ സത്രങ്ങളും തണ്ണീര്‍പ്പന്തലുകളും ഉണ്ടായിരുന്നു .ദൂരയാത്രികര്‍ക്ക് വിശ്രമത്തിനും കുടിവെള്ളത്തിനുമായി രാജാവിന്റെ ചിലവിലായിരുന്നു ഇവ നടത്തപ്പെട്ടിരുന്നത് . എന്നാല്‍ രാജഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ ഇവയെല്ലാം എടുത്തുമാറ്റപ്പെട്ടു.ഇതിന്റെ ഓര്‍മ്മ ചില റവന്യൂ രേഖകളില്‍ മാത്രമായി ഒതുങ്ങി ( തണ്ണീര്‍പ്പന്തലിന്റേയും മറ്റും ഭൂമി ഇപ്പോഴും റവന്യൂ പുറമ്പോക്കും മറ്റുമായി സംരക്ഷിയ്ക്കപ്പെടുന്നുണ്ട് ) ജനാധിപത്യത്തിന്റെ ഇക്കാലത്ത് വഴിയാത്രക്കാര്‍ക്ക് കുടിവെള്ളവും വിശ്രമസ്ഥലവും വിലകൊടുത്തുവാങ്ങേണ്ട ഒന്നായി മാറി .വേനല്‍ കത്തിക്കാളുന്ന ഇക്കാലത്ത് യാത്രയില്‍ വലിയൊരു തുക കുടിവെള്ളത്തിനായി മാറ്റിവയ്ക്കേണ്ടതായി വരുന്നു കുറച്ചുകാലം മുന്‍പുവരെ ആര്‍ക്കും ഏതൊരു വീട്ടിലും കടയിലും കയറിച്ചെന്ന് കുടിയ്ക്കാന്‍ ഇത്തിരി വെള്ളം ചോദിയ്ക്കാമായിരുന്നു , വെള്ളം കൊടുക്കുന്നവര്‍ക്കും കുടിയ്ക്കുവര്‍ക്കും സന്തോഷം... എന്നാല്‍ കാലം മാറിയതോടെ ഇരുകൂട്ടരും പരസ്പരം സംശയിയ്ക്കാന്‍ തുടങ്ങി ....

എന്നാല്‍ ആധുനികതയുടെ ഇക്കാലത്തും പഴമ മനസ്സില്‍ സൂക്ഷിയ്ക്കുന്ന ചില നല്ല ആളുകള്‍ നമുക്കിടയിലുണ്ട് .... ഇതിന്റെ സൂചനയായി പാലക്കാട് ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ തലപൊക്കിത്തുടങ്ങി , വഴിയാത്രക്കാര്‍ക്ക് സൌജന്യമായി കുടിവെള്ളം നല്‍കുകയാണ് ഈ തണ്ണീര്‍പ്പന്തലുകളുടെ ലക്ഷ്യം . കേരളത്തില്‍ ഏറ്റവും കൂടിയ ചൂടുള്ള ജില്ലയായ പാലക്കാട് ഇത് ജനങ്ങള്‍ക്ക് വലിയൊരാശ്വാസമാവുകയാണ്

സൂര്യാഘാതവും ഇതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതൊരു മാതൃകയാണ്

2009 ല്‍ കൂറ്റനാട്ട് ആദ്യം തണ്ണീര്‍പ്പന്തല്‍ തുടങ്ങി 2010 ല്‍ ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ പ്രവര്‍ത്തിച്ചു 2011 ല്‍ കൂറ്റനാട്ടെ ജനകീയ കമ്മറ്റി സംഭാരമാണ് നല്‍കുന്നത്

ഈ മാതൃകാപ്രവര്‍ത്തനം നാടെങ്ങും വ്യാപിയ്ക്കട്ടെ...



ബന്ധങ്ങള്‍ക്ക് - ഷണ്‍മുഖന്‍ ജനകീയ കമ്മറ്റി പ്രവര്‍ത്തകന്‍ 9447241064


Posted by shinojacob shino jacob SHINOJACOB SHINO JACOB

KOOTTANAD koottanad