ഞായറാഴ്‌ച, ഏപ്രിൽ 08, 2012

അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....



തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന് അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....

*
ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ടെന്ന് അവനെ പഠിപ്പിക്കുക.

*
വെറുതെ കിട്ടുന്ന 5 രൂപയെക്കാള്‍ വില അദ്ധ്വാനിച്ചുകിട്ടുന്ന ഒരു രൂപയ്ക്ക് ഉണ്ട് എന്ന് അവനെ പഠിപ്പിക്കുക.

*
വിജയങ്ങളില്‍ ആഹ്ലാദിക്കാനും തോല്‍വികളെ അഭിമുഖീകരിക്കാനും അവനെ പഠിപ്പിക്കുക.

*
അസൂയ എന്ന വികാരത്തെ അവനില്‍നിന്ന് അകറ്റിനിര്‍ത്തുക.

*
ശാന്തവും മനോഹരവുമായ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കക, ദുര്‍ബലരായ മനുഷ്യരെയും ജീവികളെയും ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആളുകളെ മെരുക്കാന്‍ എളുപ്പമാണെന്ന് അവനെ മനസ്സിലാക്കി കൊടുക്കുക.

*
പക്ഷികളും പ്രാണികളും പുഴകളും പൂക്കളും അടങ്ങിയ പ്രപഞ്ചത്തിന്റെ അനന്ത വിസ്മയത്തെ കുറിച്ച് അവനെ
ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും പുസ്തകങ്ങളുടെ അത്ഭുത ലോകത്തെകുറിച്ച് അവനെ പഠിപ്പിക്കുകയും ച്ചെയ്യുക.

*
വളഞ്ഞ വഴികളിലൂടെ യുള്ള വിജയങ്ങളെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന് അവനെ പഠിപ്പിക്കുക.

*
ലോകംമുഴുവന്‍ തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാന്‍ അവനെ പഠിപ്പിക്കുക .

*
മാന്യന്‍മാരോട് മാന്യമായരീതിയിലും പരുക്കന്‍മാരോട് പരുക്കനായി പെരുമാറാനും അവനെ പഠിപ്പിക്കുക.

*
എല്ലാവരുടെയും വാക്കുകള്‍ കേള്‍ക്കുവാനും അവയില്‍ നിന്ന് സത്യം മാത്രം സ്വീകരിക്കാനും അവനെ പഠിപ്പിക്കുക.

*
ദു:ഖിതനായിരിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കാനും കരയുന്നതില്‍ ഒട്ടും ലജ്ജതോന്നേണ്ടതില്ലെന്നും അവനെ പഠിപ്പിക്കുക.

*
അമിതമായ പുകഴ്ത്തലുകളില്‍ അപകടം അടങ്ങിയിരിക്കുന്നെന്നും അവനെ പഠിപ്പിക്കുക.

*
സ്വന്തം ബുദ്ധിയും കഴിവും കരുത്തും ഏറ്റവും ന്നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപെടുത്താനും സ്വന്തം മനസാക്ഷിക്ക് ഒരിക്കലും വിലപറയാതിരിക്കാനും അവനെ പഠിപ്പിക്കുക.

*
ജനത്തിന്റ ശബ്ദ്ദകോലാഹലങ്ങള്‍ക്ക് നേരെ കണ്ണും ചെവിയും അടച്ചുവെച്ച് ശരി എന്ന് തോന്നുന്നതിനോടൊപ്പംനില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.

*
ധൈര്യവാനായിരിക്കുവാനുള്ള ക്ഷമ ഉണ്ടാവാനും അക്ഷമനായിരിക്കുവാനുള്ള ധൈര്യമാവാനും
അവനെ പഠിപ്പിക്കുക.

*
അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടാവാന്‍ അവനെ പഠിപ്പിക്കുക എങ്കില്‍ മാത്രമെ അവന് മനുഷ്യനില്‍ വിശ്വാസമുണ്ടായിരിക്കുകയുള്ളൂ.

*
അവനെ ലാളിക്കാതിരിക്കുക. അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലൊ ശരിയായ ഉരുക്കുണ്ടാവുന്നത്... ഇത് ഒരു ഭാരിച്ചചുമതലയാണെന്ന് അറിയാമെങ്കിലും താങ്കള്‍ക്ക് എന്തൊക്കെ അവനുവേണ്ടി ചെയ്യാന്‍ കഴിയുമെന്നും നോക്കുക. അവന്‍, എന്റെ മകന്‍ ഒരു കൊച്ചുമിടുക്കനാണ്.......

ഞായറാഴ്‌ച, മാർച്ച് 18, 2012

കുടിവെള്ള വിതരണം

നാഗലശ്ശേരി പഞ്ചായത്തിലെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിയ്ക്കുന്നതിന് ജനകീയപദ്ധതി ആരംഭിച്ചു. കൂറ്റനാട്ടെ ഒരു പ്രധാന സന്നദ്ധ സംഘടനയായ ജനകീയ കമ്മറ്റിയാണ് ഇത് നടപ്പാക്കുന്നത്...
ചിത്രങ്ങളിലൂടെ.










ശനിയാഴ്‌ച, മാർച്ച് 17, 2012

തണ്ണീര്‍പ്പന്തല്‍

കണ്ടുപഠിക്കണം, ഈ കണ്ടെത്തലിനെ ( മാതൃഭൂമി വാര്‍ത്ത 16 - 3 - 2012 )

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ഈ കൊടുംവേനലില്‍ നടന്നെത്തുന്നവര്‍ക്കുവേണ്ടി നാഗലശ്ശേരി വില്ലേജോഫീസില്‍ തണ്ണീര്‍പ്പന്തല്‍.

നാഗലശ്ശേരി വില്ലേജോഫീസറും സഹപ്രവര്‍ത്തകരായ നദീറ, ജയപ്രകാശ്, സുധാകരന്‍, അമ്മിണി എന്നിവരുംചേര്‍ന്നാണ് വില്ലേജോഫീസില്‍ വരുന്നവര്‍ക്ക് കുടിവെള്ളം ഏര്‍പ്പാടാക്കിയത്. തൊട്ടടുത്ത നാഗലശ്ശേരി പഞ്ചായത്തോഫീസ്, കൃഷിഭവന്‍ എന്നിവിടങ്ങളിലേക്ക് വരു...ന്നവര്‍ക്കും ഇത് ആശ്വാസമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ ദാഹമകറ്റി ഉദ്ഘാടനംചെയ്തു. കൃഷിഓഫീസര്‍ വിജു വി.ബാലന്‍, ഭൂമിക ഓര്‍ഗാനിക്ഫാമിങ് ചെയര്‍മാന്‍ ഉണ്ണി മങ്ങാട്ട്, പി.വി. സുധ എന്നിവരും പങ്കെടുത്തു. 





iv>


ബുധനാഴ്‌ച, മാർച്ച് 14, 2012

രാത്രി യാത്ര നിരോധിക്കേ ണ്ടതു തന്നെ


2012 മാര്‍ച്ച് 4 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വനപാതകളിലൂടെയുള്ള രാത്രി യാത്ര നിരോധിക്കേ‍ണ്ടതു തന്നെ എന്ന കവര്‍ സ്റ്റോറിയിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ വലിയൊരു ചര്‍ച്ചാവിഷയം സമര്‍പ്പിച്ചിരിയ്ക്കുന്നു.രാജ്യം എന്നത് കുറച്ച് വികസനക്കാരുടെ മാത്രമല്ല , കുറേ ജന്തു ജീവജാലങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവുള്ള തലമുറ ഉദിച്ചുവരാന്‍ അധികകാലം വേണ്ട....

ലേഖനത്തില്‍ നിന്ന് - കാലിന് കണ്ണുനല്‍കുന്ന ഒരു ഡ്രൈവിങ്ങ് ശീലത്തിലേയ്ക്ക് മാറുമ്പോഴേ മനുഷ്യന്റെ സന്‍മനസ്സ് കാട്ടുവഴികളില്‍ പ്രയോജനപ്പെടൂ... വേഗം അല്‍പ്പം കുറച്ചാല്‍ രഥചക്രം മണ്ണില്‍ പൂണ്ടുപോവുകയൊന്നുമില്ല.കവചകുണ്ഡലങ്ങളില്ലാത്ത കാട്ടുജീവി അതിന്റെ പ്രാചീനവഴിയിലൂടെ മറുപുറം കടന്നോട്ടെ....
കൂടുതല്‍ കാണുന്നതിന്.... 
   വനപാതകളിലെ ഗതാഗതം നിരോധിക്കുക

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....

 

ചൊവ്വാഴ്ച, മാർച്ച് 13, 2012

പൂരപ്പറമ്പിലെ പഴക്കാലം



പൂരപ്പറമ്പുകള്‍ആഘോഷങ്ങള്‍ക്കൊപ്പംഭക്ഷണവസ്തുക്കള്‍വില്‍ക്കുന്നതിനുംഒരുവലിയവേദിയാണ്.പൂരംകാണാന്‍പോയിഎന്നതിന്അടയാളംതിരികെവീട്ടിലേയ്ക്ക്കൊണ്ടുവരുന്നപലഹാരപ്പൊതികളാണ്.കൂടാതെ അവിടെ വെച്ചുകഴിയ്ക്കാവുന്ന ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും …
കൃത്രിമ നിറങ്ങളും മറ്റു രാസവസ്തുക്കളും ചേര്‍ത്ത ഹല്‍വ , ജിലേബി തുടങ്ങിയ പലഹാരങ്ങളും നിറം കലക്കിയ പാനീയങ്ങളും പൂരപ്പറമ്പില്‍ യഥേഷ്ടം …. എന്നാല്‍ ഇത്തവണ കൂറ്റനാട് ആമക്കാവ് പൂരത്തിന് കണ്ട കാഴ്ച എനിയ്ക്ക് പുതിയ അനുഭവമായിരുന്നു.... വളാഞ്ചേരിക്കാരന്‍ ഷെരീഫും കൂട്ടരും നടത്തിയ സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് ഫ്രൂട്ട് സലാഡായിരുന്നു.യാതൊരു കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ , തണ്ണിമത്തന്‍,പപ്പായ , കൈതച്ചക്ക ,മുന്തിരി ,കക്കരി എന്നീ അഞ്ച് പഴങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഇതിന് പത്ത് രൂപയായിരുന്നു പ്ലേറ്റിന് വില .തൊട്ടടുത്ത സ്റ്റാളില്‍ ലൈം എന്ന പേരില്‍ പൊടിയിട്ട് വില്‍ക്കുന്ന കുടിയ്ക്കാനുള്ള വെള്ളത്തിനും പത്തുരൂപയായിരുന്നു വില.....

ഇവിടെയാണ് നാം നന്മയെ തിരിച്ചറിയേണ്ടത് വേണമെങ്കില്‍ ഷെരീഫിനും കൂട്ടര്‍ക്കും കൂടുതല്‍ ലാഭം കിട്ടുന്ന എന്തെങ്കിലും കച്ചവടം ചെയ്യാമായിരുന്നു , ഇത്തരം നന്‍മകള്‍ക്ക് നാം ഇടം കൊടുക്കേണ്ടതുണ്ടതുണ്ട് … ആയതിനാല്‍ നല്ലത് വില്‍ക്കുന്ന ചെറുകച്ചവടക്കാര്‍ക്കും, നല്ല മനുഷ്യര്‍ക്കുമായി കുറച്ചു നാണയത്തുട്ടുകള്‍ മാറ്റിവെച്ചേക്കുക.....
                                                                        

തിങ്കളാഴ്‌ച, ജനുവരി 02, 2012

കാര്യം പറഞ്ഞവന് കഞ്ഞിയില്ല.....



മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ അഭിപ്രായം ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. പണ്ട് മരുമക്കത്തായ കാലഘട്ടത്തില്‍ അമ്മാവന്റെ മുഖത്ത് നോക്കി വല്ലതും പറഞ്ഞുപോയാല്‍ ഇവനിന്ന് കഞ്ഞി കൊടുക്കരുതെന്ന് അമ്മാവന്‍ പ്രഖ്യാപിയ്ക്കും. പ്രിയപ്പെട്ടവരേ നിലവിലുള്ള അപകടകരമായ ഡാം പൊളിച്ചുകളയണം എന്ന് പറഞ്ഞ ശ്രീ വിടി ബല്‍റാം മഹത്തായ ഒരു സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ജനപ്രതിനിധിയാണ്. മറ്റുള്ളവര്‍ പറയാന്‍ അറച്ചുനിന്ന കാര്യം ഇദ്ദേഹം ധൈര്യസമേതം പറഞ്ഞിരിയ്ക്കുന്നു. നാളെ മറ്റുള്ള ജനപ്രതിനിധികളും ബല്‍റാം പറഞ്ഞതിനൊപ്പം വരും .മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബ് പൊളിച്ച് ദൂരെ എറിയുന്ന ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിയ്ക്കാം....
( എം എല്‍ എ ബല്‍റാമിന്റെ കുറിപ്പ് )
പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിരപ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വ്വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്നാടിനെ അനുവദിക്കുകയും കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട്നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ അനുവദിക്കുകയും ചെയ്യണം'

 dam photo from - http://en.wikipedia.org/wiki/Mullaperiyar_Dam

ഞായറാഴ്‌ച, നവംബർ 13, 2011

കാട് നിലനിര്‍ത്തിയവര്‍

ആരോഗ്യകരമായ ഒരു ഭൂമുഖം വേണമെങ്കില്‍ അവിടെ മൂന്നില്‍ ഒരു ഭാഗം കാട് ആയിരിയ്ക്കണമെന്നാണ് പറയുന്നത്. ഇക്കാര്യം അറിയാമായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷിയിടങ്ങള്‍ വര്‍ദ്ധിച്ചപ്പോഴും ഭൂമിയുടെ കുറച്ചുഭാഗം കാടാക്കി നിലനിര്‍ത്തിയിരുന്നു.അതില്‍ കാവുകളും വന്യമായ പ്രദേശങ്ങളും ഉള്‍പ്പെടും.

ഇക്കാര്യത്തില്‍ നല്ലൊരുദാഹരണം എനിയ്ക്ക് കാട്ടിത്തരാന്‍ കഴിയും . കൂറ്റനാട് കോമംഗലത്ത് മങ്ങാട്ട് ഉണ്ണിയേട്ടന്റെ ( ഇ എം ഉണ്ണികൃഷ്ണന്‍ ) പുരയിടമാണ് അത് നെല്‍വയലും തോട്ടവുമെല്ലാമായി ആറ് ഏക്കറോളം ഭൂമിയുള്ള ഉണ്ണിയേട്ടന്റെ തറവാട് വീട് നില്‍ക്കുന്ന വളപ്പില്‍ വലിയൊരു ഭാഗം കാടായി നിലനിര്‍ത്തിയിരിയ്ക്കുന്നു.വലിയ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും ഉള്ള ഇവിടം നെല്‍കൃഷി വേളയില്‍ പച്ചില വളം ശേഖരിയ്ക്കുന്നതിനായി വര്‍ഷങ്ങളോളമായി സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 നല്ലൊരു കൃഷിക്കാരനും സഹൃദയനുമായ ഉണ്ണിയേട്ടനാണ് ഇപ്പോള്‍ തറവാട് വീട്ടില്‍ താമസിച്ചുവരുന്നത്. അദ്ദേഹം ഈ കാട് സംരക്ഷിച്ചുനിര്‍ത്തുന്നു.
 ചിത്രങ്ങള്‍ വലുതായി കാണുന്നതിന് ഇവിടെ അമര്‍ത്തുക ഗ്രീന്‍ ഫോട്ടോ‌














തിങ്കളാഴ്‌ച, ജൂലൈ 25, 2011

മര എഞ്ചിനീയര്‍

പ്രകൃതി സംരക്ഷണം സംബന്ധിച്ച് സ്കൂള്‍കുട്ടികള്‍ക്കിടയില്‍ വര്‍ഷങ്ങളോളം അവബോധക്ലാസ്സുകള്‍ നടത്താന്‍ എനിയ്ക്ക് അവസരം കിട്ടിയിട്ടുണ്ട് . ആയതില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ഒരു കാര്യം ഇതാണ്, ഒരു സ്കൂള്‍ കുട്ടി 7 -8-9 ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന അവസരത്തില്‍ പ്രകൃതിപഠന ക്ലാസ്സുകളില്‍ സജീവമായിരിയ്ക്കും.ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളുമായി ക്യാമ്പുകളിലും ക്ലാസ്സുകളിലും തിളങ്ങുന്ന അവരില്‍ നാം ഭാവിയിലെ ഒരു തികഞ്ഞ പ്രകൃതിസ്നേഹിയെ / പരിസ്ഥിതി പ്രവര്‍ത്തകനെ കാണും . എന്നാല്‍ പത്താം ക്ലാസ്സില്‍ എത്തിയാല്‍ നമുക്കവനെ പരിസ്ഥിതി ക്ലാസ്സില്‍ കാണാന്‍ കഴിയില്ല . കാരണം പത്താം ക്ലാസ്സില്‍ കൂടുതല്‍ പഠിയ്ക്കാന്‍ ഉണ്ടാകും....... 11-12 ക്ലാസ്സുകളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് കൂടി ഉള്ളതിനാല്‍ അവനെ ഒന്നിനും പ്രതീക്ഷിയ്ക്കേണ്ടതില്ല.
അതും കഴിഞ്ഞ് ഏതെങ്കിലും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന അവനോട് മരം,പ്രകൃതി,പരിസ്ഥിതി എന്ന് വല്ലതും പറഞ്ഞുപോയാല്‍ ........

എന്നാല്‍ ഇവിടെ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ഒരു എഞ്ചിനീയറിങ്ങുകാരന്‍ മരം നടാനും മറ്റും വരുന്നുണ്ട്.... ജിതിന്‍ , എഞ്ചിനീയറിംഗ് ഏഴാം സെമസ്റ്ററുകാരനാണ്.പരീക്ഷ പടിവാതിലില്‍ അല്ലെങ്കില്‍ ഇയാള്‍ മരസംരക്ഷണം സംബന്ധിച്ച എല്ലാ പരിപാടിയ്ക്കും വരും

കൂറ്റനാട്ടെ മരം നടല്‍ സംഘമായ ജനകീയ കൂട്ടായ്മയുടെ ആരംഭകാലം മുതല്‍ കൂടെയുള്ള ജിതിന്‍ നല്ലൊരു പ്രകൃതി സ്നേഹിയും നല്ലൊരു നാളെയുടെ വാഗ് ദാനവുമാണ്.




ജിതിന്‍ പാലക്കാട് - ഗുരുവായൂര്‍ റോഡിലെ മര ആര്‍ച്ചിന് അടിയില്‍


ജിതിന്‍ റോഡരുകില്‍ പപ്പായ വിത്ത് വിതയ്ക്കുന്നു.



posted by


shinojacob shino jacob SHINOJACOB SHINO JACOB


ചൊവ്വാഴ്ച, ജൂലൈ 05, 2011

ഗള്‍ഫുകാരന്റെ വീട്


ഗള്‍ഫില്‍പോയി നാലുകാശ് സമ്പാദിച്ചാല്‍ , ചെറുപ്പക്കാരുടെയൊക്കെ അടുത്ത പരിപാടി ഗള്‍ഫിന്റെ പത്രാസുകാണിയ്ക്കുന്ന ഒരു വീട് നിര്‍മ്മിയ്ക്കുക എന്നതാണ്. അതിന്റെ ആദ്യപടി പത്ത് സെന്റ് സ്ഥലം വാങ്ങലും .സ്ഥലം വാങ്ങിയാല്‍ ആയതില്‍ ഒരു പുല്‍നാമ്പുപോലും നിലനിര്‍ത്താതെ ജെ സി ബി കയറ്റി നിരത്തും .പായലും പൂപ്പലും പിടിയ്ക്കാത്ത വീടിന്റെ മുറ്റംപോലും ടൈല്‍സി വിരിച്ച് പെയിന്റടിയ്ക്കും.അതായത് ഇവര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മരുഭൂമിപോലെ പത്തുസെന്റില്‍ ഒരു മരുഭൂമി സൃഷ്ടിയ്ക്കും. ഒരു മരത്തൈ പോലും മുറ്റത്തോ പറമ്പിലോ വളരാന്‍ അനുവദിയ്ക്കില്ല .

എന്നാല്‍ ഞാന്‍ കണ്ട ഒരു ഗള്‍ഫുകാരന്‍ ഇങ്ങനെയായിരുന്നില്ല, തന്റെ വീടിനു മുന്നില്‍ പടുകൂറ്റന്‍ മാവ് വളര്‍ത്തിയിരിയ്ക്കുന്നു.കാരണം ഓക്സിജന്‍ കിട്ടാനാണത്രേ... വീടിനു പിന്നില്‍ വളര്‍ന്നുനിന്ന ഉറുമാംപഴത്തിന്റെ മരം വീട് വലുതാക്കിയപ്പോള്‍ വെട്ടിക്കളയാന്‍ മനസ്സുവരാത്തതിനാല്‍ അത് ഇപ്പോള്‍ വീടിനകത്താണ്. സ്വന്തമായി വാങ്ങിയ ഒരേക്കര്‍ പറമ്പില്‍ നിരവധി ഇനം വൃക്ഷത്തൈകള്‍ നടാനുള്ള ശ്രമത്തിലുമാണിദ്ധേഹം.

ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫുകാരില്‍ മണ്ണിന്റെ മണമുള്ള ഒരാള്‍... പി എം അബ്ദുള്ള ,പാലക്കാട് ജില്ലയില്‍ ചാലിശ്ശേരിയില്‍ ആണ് വീട്.

പ്രിയപ്പെട്ട ഗള്‍ഫുകാരേ, നിങ്ങള്‍ നിത്യവും കാണുന്നത് മരുഭൂമിയാണ് , അത് മനുഷ്യജീവിതത്തിന് അത്ര യോജിച്ച സ്ഥലമല്ല .മനുഷ്യന്‍ എന്ന ജീവിയ്ക്ക് തണലും തണുപ്പും ഉള്ള ഇടങ്ങളാണ് നല്ലത് ..... ആയതിനാന്‍ നിങ്ങള്‍ തണലും തണുപ്പും ഉള്ള നല്ലൊരു നാട് സ്വപ്നം കാണൂ....


posted by

shinojacob koottanad shino jacob SHINOJACOB SHINO JACOB KOOTTANAD

ഞായറാഴ്‌ച, ജൂലൈ 03, 2011

ഞാന്‍ മരിയ്ക്കില്ല....

തനിയ്ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏതുവിധേനയെങ്കിലും പരിഹരിയ്ക്കുക എന്നത് പ്രകൃതി തുടര്‍ന്നുവരുന്ന ഒരു നയമാണ്. ആയതിന്റെ വളരെ നിര്‍മ്മലമായ ഒരു ഉദാഹരണം നേരില്‍ കണ്ടത് വളരെ വലിയൊരു ഷോക്കിങ്ങ് അനുഭവമായി.

അതായത് കൂറ്റനാട് സെന്ററില്‍ പ്രവര്‍ത്തിയ്ക്കന്ന വന്‍ മരമില്ലിന്റെ കോമ്പൌണ്ടില്‍ അട്ടിയിട്ടിരിയ്ക്കുന്ന കൂറ്റന്‍ മരത്തടികളില്‍ കണ്ണോടിച്ചപ്പോള്‍ തുണ്ടം തുണ്ടമായി മുറിച്ചിട്ടിരിയ്ക്കുന്ന ഒരു വലിയ മഹാഗണി മരത്തിന്റെ തായ്ത്തടിയില്‍ നിന്നും ഇലകള്‍ വളര്‍ന്നുതുടങ്ങിയിരിയ്ക്കുന്നു. അത് വീണ്ടും ഒരു മരമായി മാറാന്‍ ശ്രമിയ്ക്കുകയാണ്....

കാലങ്ങള്‍ക്കുമുന്‍പേ മുറിച്ചുവീഴ്ത്തത്തപ്പെട്ട ആ മരത്തിന്റെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ജീവന്‍ പ്രകൃതിയുടെ കരസ്പര്‍ശത്താല്‍ ഇലകളായി പുറത്തുവന്നിരിയ്ക്കുന്നു.മനുഷ്യന്‍ എത്ര നശിപ്പിച്ചാലും ജീവന്റെ അവസാന നാളം പോലും കെടാതെ സൂക്ഷിയ്ക്കാന്‍ പ്രകൃതി ശ്രമിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

ഈ ഭൂമി എന്ന ഗ്രഹത്തില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ അവസാന ശ്വാസംവരെയും പ്രതീക്ഷ കൈവിടാതെ നമ്മുടെ പ്രകൃതി പരിശ്രമിയ്ക്കുമ്പോള്‍ ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????






posted by

shinojacob shino jacob SHINOJACOB SHINO JACOB